കോഴിക്കോട് : കോവിഡ് നിയന്ത്രണങ്ങളിൽ മദ്യശാലകൾ അടച്ചതോടെ ജില്ലയിൽ സജീവമായി വ്യാജവാറ്റ് സംഘങ്ങൾ. കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ ജില്ലയിൽ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തത് 2,695 ലിറ്റർ വാഷാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്തെ മദ്യശാലകൾ പൂട്ടിയതും, ലോക്ക്ഡൗണിൽ കള്ളുഷാപ്പുകൾ അടച്ചതും വ്യാജവാറ്റ് വർധിക്കാൻ ഇടയാക്കിയെന്നാണ് എക്‌സൈസ് വെളിപ്പെടുത്തുന്നത്.
കഴിഞ്ഞ ലോക്ക്ഡൗൺ സമയത്തും സംസ്‌ഥാനത്ത് വ്യാജവാറ്റ് നിർമാണം വ്യാപകമായിരുന്നെന്ന് അധികൃതർ വ്യക്‌തമാക്കുന്നുണ്ട്. ഒന്നര മാസത്തിനുള്ളിൽ 2.23 ലക്ഷം ലിറ്റർ വാഷാണ് അന്ന് സംസ്‌ഥാനത്ത് നിന്നും പിടിച്ചത്. ഇത്തവണയും അത്തരം സാഹചര്യം ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ കർശന പരിശോധന നടത്തുകയാണ് എക്‌സൈസ് സംഘം.
വെള്ളിയാഴ്‌ച മാത്രം ജില്ലയിൽ നിന്നും എക്‌സൈസ് സംഘം 2,425 ലിറ്റർ വാഷ് പിടികൂടിയിരുന്നു. തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിൽ 270 ലിറ്റർ വാഷാണ് പിടികൂടിയത്. കൂടാതെ രണ്ട് ദിവസങ്ങളിലായി 5.2 ലിറ്റർ ചാരായവും പിടികൂടി. നിലവിൽ വ്യാജവാറ്റ് കേന്ദ്രങ്ങൾ കണ്ടെത്താൻ എക്‌സൈസ് ഇന്റലിജൻസിന് പുറമേ ഡപ്യൂട്ടി കമ്മീഷണറുടെ കീഴിലുള്ള ഷാഡോ എക്‌സൈസും രംഗത്തുണ്ട്.
Read also : ദീപം തെളിയിച്ചത് ബംഗാളിലെ അക്രമത്തിനെതിരെ; പ്രചാരണങ്ങൾ അസംബന്ധമെന്ന് രാജഗോപാൽ