മലപ്പുറം: കടലുണ്ടിപ്പുഴയിലെ അനധികൃത മണൽക്കടത്ത് റവന്യൂ വകുപ്പ് പിടികൂടി. എട്ട് ലോഡോളം മണലാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥർ പിടിച്ചെടുത്തത്. വേങ്ങര മണ്ഡലത്തിലെ ഒതുക്കുങ്ങൽ, ഊരകം, പറപ്പൂർ, വേങ്ങര എന്നീ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴയിൽ നിന്നുള്ള മണൽക്കടത്താണ് പിടികൂടിയത്.
പുഴക്കരയിൽ താമസിക്കുന്നവർ പുഴയിലെ വിവിധ കടവുകളിലെ മണലൂറ്റലിനെതിരെ നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് തിരൂരങ്ങാടി തഹ്‌സിൽദാരെ നാട്ടുകാർ വിവരമറിയിക്കുക ആയിരുന്നു.
ശനിയാഴ്‌ചകളിൽ പുഴയിലിറങ്ങി ശേഖരിക്കുന്ന മണൽ ഞായറാഴ്‌ചകളിൽ ലോറിയിലാക്കി കടത്തുകയാണ് പതിവ്. ഈ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ റവന്യൂ വകുപ്പ് ഞായറാഴ്‌ച പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് കടലുണ്ടിപ്പുഴയുടെ ഇല്ലിപ്പിലാക്കൽ മുച്ചറാണി കടവിൽ നിന്ന് കടത്താനായി ശേഖരിച്ച എട്ട് ലോഡോളം മണൽ പിടികൂടിയത്.
പുഴയിൽ നിന്നും ശേഖരിച്ച് തോണിയിൽ കരക്കെത്തിച്ച് ലോറിയിൽ കയറ്റാനായി കൂട്ടിയിട്ടതായിരുന്നു മണൽ. രണ്ടിടങ്ങളിലായാണ് മണൽ കൂട്ടിയിട്ടിരുന്നത്. ഇത്തരത്തിൽ വിവിധ കടവുകളിൽ നിന്ന് മണൽ കടത്തുന്നുണ്ടെന്നാണ് പരാതി.
റവന്യൂ വകുപ്പ് പിടിച്ചെടുത്ത മണൽ പുഴയിലേക്കു തന്നെ നിക്ഷേപിച്ചു. തിരൂരങ്ങാടി താലൂക്ക് ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ എ ഷെരീഫ്, സി സനൂപ്, കെഎൻ പ്രഭാശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് മണൽക്കടത്ത് പിടികൂടിയത്.
Malabar News: മേപ്പാടിയില്‍ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്‌റ്റോപ് മെമ്മോ