വയനാട്: മേപ്പാടി പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും ഹോം സ്‌റ്റേകള്‍ക്കും സ്‌റ്റോപ്പ് മെമ്മോ നല്‍കാന്‍ പഞ്ചായത്തിന്റെ തീരുമാനം. ഇന്ന് ചേര്‍ന്ന അടിയന്തര പഞ്ചായത്ത് സമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പരിശോധനകള്‍ക്ക് ശേഷം അനുമതി നല്‍കിയിട്ടുള്ള റിസോര്‍ട്ടുകള്‍ക്കും ഹോം സ്‌റ്റേകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാമെന്നും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
കഴിഞ്ഞ ദിവസം മേപ്പാടിയിലെ ഒരു റിസോര്‍ട്ട് പരിസരത്ത് വിനോദസഞ്ചാരിയായ യുവതി ആനയുടെ ചവിട്ടേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി. കണ്ണൂര്‍ ചെലേരി കല്ലറപുരയില്‍ ഷഹാനയാണ് (26) മരിച്ചത്.
മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോര്‍ട്ടിനടുത്ത് പുഴയോരത്തുള്ള ടെന്റിനു പുറത്തു വിശ്രമിക്കുന്നതിനിടെ ആണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് ഷഹാനയെ മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുക ആയിരുന്നു.
അതേസമയം ഷഹാനയുടെ നെഞ്ചിൽ ആനയുടെ ചവിട്ടേറ്റിട്ടുണ്ടെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തിന്റെ പിന്നിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ചവിട്ടേറ്റിട്ടുണ്ട്. ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര പരിക്കാവാം മരണ കാരണമെന്നാണ് കരുതുന്നത്.
പേരാമ്പ്ര ദാറു നുജൂം കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസസിലെ സൈക്കോളജി വിഭാഗം അധ്യാപികയാണ് മരിച്ച ഷഹാന.
Malabar News: കരിപ്പൂരിൽ സ്വർണ വേട്ട; മൂന്ന് യാത്രക്കാരിൽ നിന്നായി പിടികൂടിയത് 1.3 കിലോ സ്വർണം