കോഴിക്കോട്: കോവിഡ് ബാധിച്ച് ഉത്തർപ്രദേശിലെ ആശുപത്രിയിൽ കഴിയുന്ന പത്രപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്ന് എസ്‌വൈഎസ് സംസ്‌ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ജയിലിൽ നിന്നും കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ എത്തിച്ച സിദ്ദിഖ് കാപ്പന്റെ നില അതീവ ഗുരുതരമാണ് എന്നാണറിയുന്നത്. പ്രമേഹവും ഹൃദ്രോഗവും മറ്റും ഇദ്ദേഹത്തെ അലട്ടുന്നുണ്ട്. ഇതിനൊപ്പമാണ് കോവിഡ് ബാധിതനാകുന്നത്. സിദ്ദീഖിന് മനുഷ്യാവകാശങ്ങൾ ഉറപ്പു വരുത്തണം. ഇതിനായി കേരള മുഖ്യമന്ത്രി അടിയന്തിര ഇടപെടൽ നടത്തണം.
മതിയായ ചികിൽസയൊ പരിചരണമൊ ലഭിക്കുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇത് അത്യന്തം ദയനീയവും മനുഷ്യത്വരഹിതവുമാണ്. ഇദ്ദേഹത്തിന്റെ ജീവൻരക്ഷാ കാര്യത്തിൽ മുഴുവൻ മതേതര വിശ്വാസികളും ഒറ്റക്കെട്ടാവണമെന്ന് എസ്‌വൈഎസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Most Read: ദുരന്തമുഖത്തെ ക്രിക്കറ്റ് ആഘോഷം; കവറേജ് നിർത്തുന്നുവെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ്