മലപ്പുറം: സമസ്‌തയുടേത് ആദര്‍ശത്തിലൂന്നിയ പ്രബോധനമാണെന്ന് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‍ലിയാർ. കോട്ടക്കൽ സ്വാഗതമാട് ബിഎന്‍കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ മലപ്പുറം ജില്ലാ പണ്ഡിത പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു ഇദ്ദേഹം.
അന്ത്യ പ്രവാചകർ പഠിപ്പിച്ച വിശ്വാസ ആദര്‍ശങ്ങള്‍ പ്രവാചക അനുചരരെ അനുധാവനം ചെയ്‌ത് വര്‍ത്തമാനകാലത്തെ സമൂഹത്തിന് എത്തിച്ച് കൊടുത്തു സംസ്‌കൃതരായ സമൂഹത്തെ വാർത്തെടുക്കലാണ് സമസ്‌തയുടെ ധര്‍മം. യഥാർഥ ഇസ്‍ലാമിക വിശ്വാസത്തിനെതിരെ നടക്കുന്ന ആശയ വ്യതിയാനവും പൂര്‍വീകരെ തള്ളി മാറ്റുന്ന പുത്തനാശയങ്ങള്‍ക്കെതിരെയും പണ്ഡിതർ ജാഗ്രത കാണിക്കണമെന്നും ഇദ്ദേഹം പറഞ്ഞു.
സമസ്‌ത കേന്ദ്ര മുശാവറ സെക്രട്ടറി പൊൻമള അബ്‌ദുൽഖാദര്‍ മുസ്‍ലിയാർ അധ്യക്ഷത വഹിച്ചു. ഒരു നിലക്കും ഭൗതിക നേട്ടങ്ങള്‍ക്ക് വഴിപ്പെടാത്ത സമാധാന പൂര്‍വണ്ഡിത നേതൃത്ത്വമാണ് ഇന്നും സമസ്‌തയെ നയിക്കുന്നതെന്നും ഈ പാരമ്പര്യം കാത്ത് സൂക്ഷിച്ച സമസ്‌തയാണ് 100ലെത്തിയതെന്നും പൊൻമള അബ്‌ദുൽ ഖാദര്‍ മുസ്‍ലിയാർ പറഞു. സമസ്‌ത കേന്ദ്ര സെക്രട്ടറി പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി ‘നേതൃത്വത്തിന്റെ ബാധ്യതകൾ’ എന്ന വിഷയാവതരണം നടത്തി.
പൊൻമള മൊയ്‌തീൻകുട്ടി ബാഖവി, വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി, താനാളൂർ അബ്‌ദു മുസ്‌ലിയാർ, എളങ്കൂർ മുത്തുക്കോയ തങ്ങൾ, ഒകെ അബ്‌ദുറശീദ് മുസ്‍ലിയാർ, ചെറുശോല അബ്‌ദുൽ ജലീൽ സഖാഫി, കെപി മിഖ്‌ദാദ് ബാഖവി ചുങ്കത്തറ, അബ്‌ദുന്നാസിർ അഹ്സനി ഒളവട്ടൂർ, അബ്‌ദുൽ അസീസ് സഖാഫി വെള്ളയൂർ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി അലവി സഖാഫി കൊളത്തൂർ വാർഷിക പ്രവർത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടിടി മഹ്‌മൂദ് ഫൈസി സ്വാഗതവും ഇബ്രാഹിം ബാഖവി മേൽമുറി നന്ദിയും പറഞ്ഞു.
INTERNATIONAL | ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ ഇറാൻ സന്ദർശിക്കാം