മലപ്പുറം: ജില്ലയിലെ സ്വാഗതമാട് ബിഎൻകെ കൺവൻഷൻ സെന്ററിൽ നടന്ന സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ മലപ്പുറം ജില്ലാ പണ്ഡിത പ്രതിനിധി സമ്മേളനം രണ്ടു സുപ്രധാന പ്രമേയങ്ങൾ പാസാക്കി. ഒന്ന് കേന്ദ്ര ഭരണകൂടത്തിനെയും മറ്റൊന്ന് പ്രാദേശിക മഹല്ല് കമ്മിറ്റികളെയും ലക്‌ഷ്യം വെച്ചുള്ളതാണ്.
രാജ്യം പരമ്പരാഗതമായി പരിപാലിച്ചു പോരുന്ന മതേതര മൂല്യങ്ങൾ നിരന്തരമായി ലംഘിക്കപ്പെടുന്നതിൽ അതിയായ ഉൽഖണ്ഡയും പ്രതിഷേധവും രേഖപ്പെടുത്തുന്ന ആദ്യ പ്രമേയം ബാബരി മസ്‌ജിദിന് ശേഷം ആരാധനാലയങ്ങൾക്ക് എതിരേയുള്ള ആക്രമണങ്ങൾ തുടരുന്നതായി വിലയിരുത്തുന്നുണ്ട്.
“…ഫാസിസ്‌റ്റ് നീക്കങ്ങൾ രാജ്യത്തെ അതിവേഗം സർവനാശത്തിലേക്ക് നയിക്കുമെന്ന് ഈ സമ്മേളനം ഭയപ്പെടുന്നു. മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ അതീവഭയത്തോടെയാണ് രാജ്യത്ത് ജീവിക്കുന്നത്. അവരുടെ ആരാധനാലയങ്ങൾ തുടർച്ചയായി തകർക്കപ്പെടുക മാത്രമല്ല ജിവന് നേരെ ഭീഷണി ഉയരുകയും ചെയ്യുന്നു. ഭരണഘടനാ മൂല്യങ്ങൾ രാജ്യത്ത് അഭംഗുരം ലംഘിക്കപ്പെടുന്നു. രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണി ഉയരുന്ന അതീവ സങ്കീർണമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതിന് പരിഹാരം ഉണ്ടാകണമെന്നും സമാധാനന്തരീക്ഷം സ്‌ഥാപിക്കണമെന്നും ഈ പൺഡിത സമ്മേളനം അധികൃതരോട് ആവശ്യപ്പെടുന്നു….“ എന്നും ഒന്നാം പ്രമേയം പറയുന്നു.
“വിശ്വാസപരമായ വ്യതിയാനങ്ങൾക്കെതിരെ മുസ്‌ലിംകൾ ജാഗ്രത പുലർത്തണമെന്ന് ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു. വഹാബിസവും മൗദൂദിസവും വിശ്വാസികളെ മത യുക്‌തിവാദത്തിലേക്ക് നയിക്കുന്നവയാണ്. മത യുക്‌തിവാദം ഒടുവിൽ മതനിരാസത്തിലേക്കും ശാശ്വതമായ പരാചയത്തിലേക്കും തള്ളിവിടുന്ന പ്രവണത വർദ്ധിച്ചുവരുന്നു. തബ്‌ലീഖ് ജമാഅത്തും വ്യാജ ആത്‌മീയ വാദികളും ആപൽക്കരമായ ആശയങ്ങളാണ് പ്രചരിപ്പിച്ചു വരുന്നത്. ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിക്കല്ലിളക്കുന്ന ഇത്തരം ദുഷ്‌ട ശക്‌തികൾക്കെതിരെ സമുദായം ജാഗ്രത പാലിക്കണം“ എന്നാരംഭിക്കുന്ന രണ്ടാം പ്രമേയത്തിൽ മറ്റു ചിലതും കൂടി പറയുന്നു.
“കേരളീയ മുസ്‌ലിംകളെ ഇസ്‍ലാമിക സംസ്‌കൃതിയുടെ മേൽവിലാസത്തിലേക്ക് ചേർത്തു നിർത്തുന്ന ശൈഖ് സൈനുദ്ധീൻ മഖ്‌ദൂമിനെയും മമ്പുറം തങ്ങളേയും ഉമർഖാസിയേയും അംഗീകരിക്കാത്തവരാണ് മതനവീകരണ വാദികൾ. ആഗോളതലത്തിലും ഇന്ത്യയിലും ഇവിടെ കേരളത്തിലും തീവ്രവാദ മുദ്ര ചുമത്തി ഫാസിസ്‌റ്റുകൾക്ക് ഇസ്‍ലാമിക സമൂഹത്തെ ആക്രമിക്കാൻ അവസരമൊരുക്കുന്നതും ഇത്തരം ദുഷ്‌ട ശക്‌തികൾ തന്നെയാണ്. വ്യതിയാനശയക്കാരുടെ കടന്ന് കയറ്റത്തിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്ന് ഈ പണ്ഡിത സമ്മേളനം അഭ്യർത്ഥിക്കുന്നു“ എന്നും രണ്ടാം പ്രമേയം പറയുന്നു.
HEALTH | ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ വിൽക്കരുത്