ന്യൂഡെൽഹി: നിർണായക പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം. ഇത് ആരുടെയും ഇന്ത്യൻ പൗരത്വം തട്ടിയെടുക്കാനുള്ളതല്ല. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും മറ്റുള്ളവരും ഒപ്പിട്ട ഭരണഘടനാപരമായ കാര്യമാണിത്. എന്നാൽ, പ്രീണനം മൂലം അത് അവഗണിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
ന്യൂഡെൽഹിയിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിലാണ് അമിത് ഷായുടെ പ്രതികരണം. സിഎഎയുടെ പേരിൽ നമ്മുടെ മുസ്‌ലിം സഹോദരങ്ങളെ പലരും തെറ്റിദ്ധരിപ്പിക്കുകയാണ്. പാകിസ്‌ഥാൻ, അഫ്‌ഗാനിസ്‌ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്ന് പീഡനത്തിന് ശേഷം ഇന്ത്യയിൽ എത്തിയവർക്ക് പൗരത്വം നൽകാൻ മാത്രമാണ് സിഎഎ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അമിത് ഷാ വ്യക്‌തമാക്കി.
ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പിലാക്കിയത് ഒരു സാമൂഹിക മാറ്റമാണ്. ഒരു മതേതര രാജ്യത്തിന് മതാധിഷ്‌ഠിത സിവിൽ കോഡുകൾ ഉണ്ടാകാൻ പാടില്ലെന്നും അമിത് ഷാ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 370 സീറ്റുകളും എൻഡിഎയ്‌ക്ക് 400 സീറ്റുകളും ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കും. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് യാതൊരു സംശയവുമില്ല. കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും വീണ്ടും പ്രതിപക്ഷ ബെഞ്ചിൽ ഇരിക്കേണ്ടി വരുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
2019 ഡിസംബര്‍ 4നാണ് ‘പൗരത്വ (ഭേദഗതി) ബില്‍ 2019‘ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. 2019 ഡിസംബര്‍ 10ന് ലോക്‌സഭയും പിന്നീട് 2019 ഡിസംബര്‍ 11ന് രാജ്യസഭയും ബില്‍ പാസാക്കി. ബില്ലിന് 2019 ഡിസംബര്‍ 12ന് രാഷ്‌ട്രപതിയുടെ അനുമതി ലഭിച്ചതോടെ 2020 ജനുവരി 10 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. പാര്‍ലമെന്റ് സിഎഎ പാസാക്കിയതിന് പിന്നാലെ രാജ്യം വലിയ പ്രക്ഷോഭങ്ങൾക്കാണ് സാക്ഷിയായത്. കലാലയങ്ങൾ ഉൾപ്പടെ സമര കേന്ദ്രങ്ങളായി.
പാകിസ്‌ഥാൻ, ബംഗ്ളാദേശ്, അഫ്‌ഗാനിസ്‌ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈനര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍, ക്രിസ്‌ത്യാനികൾ എന്നിവരുള്‍പ്പടെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് സിഎഎ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. പട്ടികയില്‍ നിന്നും മുസ്‌ലിം വിഭാഗത്തെ മാത്രം ഒഴിവാക്കിയതാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്.
Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്