കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ ആൾമാറാട്ടം നടത്തി ജോലി ചെയ്‌ത ഈദ് ഗുൽ എന്ന അഫ്‌ഗാൻ പൗരനെ പോലീസ് ഇന്ന് കസ്‌റ്റഡിയിൽ ആവശ്യപ്പെടും. ചാരപ്രവർത്തനമടക്കം അന്വേഷണ പരിധിയിൽ വരുന്നുണ്ട്. ഇന്നലെയാണ് ഇയാളെ കൊൽക്കത്തയിൽ വെച്ച് പോലീസ് പിടികൂടിയത്.
അസം സ്വദേശിയായ അബ്ബാസ് ഖാൻ എന്നയാളുടെ പേരിലുള്ള ഐഡി കാർഡ് ഉപയോഗിച്ചാണ് ഇയാൾ കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലിക്ക് കയറിയത്. സ്വകാര്യ ഏജൻസിയുടെ തൊഴിലാളി ആയിരുന്ന ഇയാൾ ജോലി ചെയ്‌ത് മടങ്ങിപ്പോയതിന് ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികളാണ് സംഭവം ആൾമാറാട്ടമാണെന്നും പ്രതി അഫ്‌ഗാൻ സ്വദേശിയാണെന്നും പറഞ്ഞത്.
ഈദ് ഗുൽ ഇന്ത്യയിലെത്തിയത് ഒരു രോഗിയുടെ സഹായിയെന്ന പേരിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ രാഗിയെ സംബന്ധിച്ചോ, ഈ രോഗി നിലവിൽ എവിടെയെന്നോ വിവരമില്ല. ഇയാളെ ജോലിക്കെത്തിച്ച കരാറുകാരനെ ചോദ്യം ചെയ്യും.
ഈദ് ഗുൽ വിമാനവാഹിനിയിലും ജോലി ചെയ്‌തിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇത് ഗുരുതര സുരക്ഷാ വീഴ്‌ചയാണെന്ന് കേന്ദ്ര ഏജൻസികൾ ചൂണ്ടിക്കാട്ടി.
വിമാനവാഹിനിയുമായി ബന്ധപ്പെട്ടുണ്ടാകുന്നത് തുടർച്ചയായ പാളിച്ചകളാണ്. 2019ൽ നടന്ന മോഷണം, രാജ്‌നാഥ് സിംഗിന്റെ സന്ദർശനത്തിനിടയിലെ സുരക്ഷാ വീഴ്‌ച തുടങ്ങിയവ നേരത്തെയുണ്ടായി. കരാർ തൊഴിലാളികളുടെ പശ്‌ചാത്തലം അന്വേഷിക്കണമെന്ന നിർദ്ദേശം തഴയപ്പെട്ടുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
Most Read: സ്‌പുട്‌നിക് വാക്‌സിൻ; നിർമ്മാണ യൂണിറ്റിന് കേരളം പരിഗണനയിൽ