തിരുവനന്തപുരം: സ്‌പുട്‌നിക് വാക്‌സിൻ നിർമ്മാണ യൂണിറ്റ് കേരളത്തിലും വന്നേക്കുമെന്ന് റിപ്പോർട്. തിരുവനന്തപുരത്തെ തോന്നയ്‌ക്കലാണ് ഇതിനായി പരിഗണനയിൽ ഉള്ളത്. സ്‌പുട്‌നിക് വാക്‌സിൻ റഷ്യയ്‌ക്ക് പുറത്ത് ആദ്യമായിട്ട് നിർമിക്കുക ഇന്ത്യയിലായിരക്കും എന്ന് ഏകദേശ ധാരണയായിട്ടുണ്ട്.
ആദ്യ പരിഗണന ഗുജറാത്തിനും രണ്ടാം പരിഗണന കേരളത്തിനുമാണ്. തോന്നയ്‌ക്കൽ ലൈഫ് സയൻസ് പാർക്കിലാണ് നിർമ്മാണ യൂണിറ്റിന് സാധ്യത. സിറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാകും യൂണിറ്റ് ആരംഭിക്കുക. ഇതുമായി ബന്ധപ്പെട്ട സാധ്യതകൾ റഷ്യൻ അധികൃതർ കേരളത്തിലെ കെഎസ്‌ഐഡിസിയും കേരളത്തിലെ ഉന്നതാധികാര സമിതിയുമായും ചർച്ച നടത്തി.
പ്രദേശത്തെ സ്വഭാവ സവിശേഷത, വെള്ളത്തിന്റെ ലഭ്യത എന്നിവയെല്ലാം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്‌തു. വെള്ളത്തിന്റെ ലഭ്യത കണക്കിലെടുത്താൽ ഗുജറാത്തിനേക്കാൾ മേൽക്കൈ കേരളത്തിനാകും.
റഷ്യൻ കോവിഡ് വാക്‌സിനായ സ്‌പുട്‌നിക് പരീക്ഷണാർഥം ഉൽപാദിപ്പിക്കാൻ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് അനുമതി ലഭിച്ചിരുന്നു. മോസ്‌കോയിലെ ഗമാലയ റിസർച് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയുമായി ചേർന്നായിരിക്കും സിറം ഇൻസ്‌റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക.
Read Also: കോവിഡ് മൂലം മരിച്ച സ്‌ത്രീയുടെ ശവസംസ്‌കാര ചടങ്ങ് ഏറ്റെടുത്ത് നടത്തി വനിതകൾ