പൊന്നാനി: ഭാരതപ്പുഴയില്‍ നരിപ്പറമ്പില്‍ ചമ്രവട്ടം പാലത്തിന് താഴെയുള്ള കലുങ്കിന് സമീപത്തു നിന്ന് മൃതശരീര അസ്‌ഥികൾ ലഭിച്ച കേസിൽ 24 മണിക്കൂറിനകം വ്യക്‌തത കൈവരുത്തി പൊന്നാനി പോലീസ്.
ഈ അസ്‌ഥികൾ മരണശേഷം മറവ് ചെയ്‌ത 80 വയസുകാരന്റേതാണ്. പോത്തനൂർ പൊൽപ്പാക്കരക്ക് സമീപം ആനയംകുന്നത്ത് ചുപ്രൻ എന്ന ശുപ്രന്റേതാണ്. ഇദ്ദേഹത്തെ വീട്ടുവളപ്പിൽ തന്നെയാണ് മരണശേഷം മറവു ചെയ്‌തിരുന്നത്. ഇവരുടെ ആചാരക്രമം അനുസരിച്ചു അതാണ് രീതി. പിന്നീട് വീടിരിക്കുന്ന സ്‌ഥലം ഭാഗം വച്ചപ്പോൾ 4 സെന്റ് ഒരു മകന് ലഭിച്ചു. അതിൽ വീടുവെക്കാനായി തറയെടുത്തപ്പോൾ ഈ അസ്‌ഥികൾ പൊങ്ങിവന്നു. അതവർ ചമ്രവട്ടം പാലത്തിന് സമീപം ഉപേക്ഷിച്ചതാണ്. ഈ കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു ഉപേക്ഷിച്ചത്; പോലീസ് വിശദീകരിച്ചു.
ലഭ്യമായ അസ്‌ഥികളിൽ നിന്ന് ലഭിച്ച ഒരു സ്‌റ്റീൽ റോഡിൽ പിടിച്ചു നടത്തിയ അന്വേഷണമാണ് ഫലംകണ്ടത്. ഗുരുതര പരിക്ക് പറ്റിയ ആളുകൾക്ക് എല്ലുകളെ നേരെ നിറുത്താൻ സഹായകമാകുന്ന രീതിയിൽ മേജർ സർജറിയിലൂടെ ഘടിപ്പിച്ച ഒരു സ്‌റ്റീൽ റോഡ് അസ്‌ഥികളിൽ നിന്ന് ലഭിച്ചിരുന്നു.
ഇതിൽ ചില കോഡുകൾ രേഖപ്പെടുത്തിയിരുന്നു. “സ്‌റ്റീലിൽ എൻഗ്രേവ് ചെയ്‌തിരുന്ന ഈ കോഡുകളെ പിന്തുടർന്നുള്ള അന്വേഷണമാണ് കേസിൽ ഇത്രപെട്ടെന്ന് വ്യക്‌തത കൈവരുത്താൻ ഞങ്ങളെ സഹായിച്ചത്. ഇന്നലെ ഇത് ലഭ്യമായ നിമിഷത്തിൽ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. കോഡിൽ രേഖപ്പെടുത്തിയ INOR എന്നത് മൂംബൈ ആസ്‌ഥാനമായ INOR ORTHOPAEDICS എന്ന കമ്പനിയുടേത് ആയിരുന്നു. ഇവർ എല്ലുകളിലെ സർജറിക്ക് ആവശ്യമായ സ്‌റ്റീൽ റോഡുകളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യുന്ന സ്‌ഥാപനമാണ്. ഇവരുമായി ബന്ധപ്പെട്ടപ്പോൾ ‘എടപ്പാൾ ആശുപത്രിയിൽ വിതരണം ചെയ്‌തതാണ്’ ഈ സ്‌റ്റീൽറോഡ് എന്ന് മനസിലാക്കാൻ കഴിഞ്ഞു. പിന്നീടെല്ലാം വളരെ വേഗത്തിലായിരുന്നു. ആശുപത്രി അധികൃതരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് അസ്‌ഥികളുടെ അവകാശിയെയും കുടുംബാംഗങ്ങളെയും ഉച്ചക്ക് മുൻപ് തന്നെ തിരിച്ചറിഞ്ഞു.“ പൊന്നാനി സിഐ മഞ്‌ജിത് ലാൽ മലബാർ ന്യൂസിനോട് പറഞ്ഞു.
ഇന്നലെയാണ് ഈ അസ്‌ഥികൾ ചമ്രവട്ടം പാലത്തിന് സമീപം കലുങ്കിനോട് ചേര്‍ന്ന് പായലും ചെളിയും കെട്ടിക്കിടക്കുന്ന ഭാഗത്ത് വന്നടിഞ്ഞ നിലയിൽ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്ന് സിഐ മഞ്‌ജിത് ലാലിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്ത് എത്തുകയും പ്രാഥമിക നടപടികൾക്ക് ശേഷം അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
Most Read: സ്വവർഗാനുരാഗം ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള കാരണമല്ല; അലഹബാദ് ഹൈക്കോടതി