അലഹബാദ്: സ്വവർഗാനുരാഗി ആണെന്ന കാരണത്താൽ ഒരാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് തെറ്റാണെന്ന് അലഹബാദ് ഹൈക്കോടതി. ലൈംഗിക താൽപര്യങ്ങൾ ഒരാളുടെ സ്വകാര്യമായ കാര്യമാണെന്നും സ്വകാര്യതാ സംരക്ഷണം മൗലികാവകാശം ആണെന്നും കോടതി ഓർമിപ്പിച്ചു. യുപിയിലെ ബുലന്ദ്ഹറിൽ ഹോം ഗാർഡിനെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ പരാമർശം.
സ്വവർഗാനുരാഗിയായ കാരണത്താലാണ് ഹോം ഗാർഡിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. എന്നാൽ ഇത് ഹൈക്കോടതി തടയുകയും അദ്ദേഹത്തെ ജോലിയിൽ തിരിച്ചെടുക്കാൻ ഉത്തരവിടുകയും ചെയ്‌തു. തന്റെ പങ്കാളിയുമൊത്തുള്ള വീഡിയോ പുറത്തായതിനെ തുടർന്നാണ് ഹോം ഗാർഡിനെ ജോലിയിൽ നിന്ന് പുറത്താക്കിയത്. 2019 ജൂണിലാണ് സംഭവം നടന്നത്.
അധാർമികമായ ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് പുറത്താക്കിയതെന്നാണ് ജില്ലാ കമാൻഡന്റിന്റെ വിശദീകരണം. എന്നാൽ സുപ്രീം കോടതി വിധിയെ മറികടന്നു കൊണ്ടുള്ളതാണ് പിരിച്ചുവിടൽ നടപടിയെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ഏതൊരു വ്യക്‌തിക്കും തന്റെ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും അത് അവരുടെ സ്വകാര്യമായ വിഷയമാണെന്നും അലഹബാദ് ഹൈക്കോടതി വ്യക്‌തമാക്കി.
Read Also: ഇന്ധന വില വര്‍ധന; ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി