കൊച്ചി: സ്വവര്‍ഗാനുരാഗികളെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞതായുള്ള വാര്‍ത്തകള്‍ തെറ്റെന്ന് കേരളാ കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി). സ്വവര്‍ഗ അനുരാഗികള്‍ക്ക് കുടുംബത്തിന് തുല്യമായ നിയമ പരിരക്ഷ ലഭിക്കണമെന്ന് മാര്‍പ്പാപ്പ പറഞ്ഞിട്ടില്ലെന്നാണ് കെസിബിസിയുടെ അവകാശ വാദം. ഇത്തരക്കാരുടെ കൂടിതാമസത്തെ വിവാഹമായി കത്തോലിക്കാ സഭ കരുതുന്നില്ലെന്നും കെസിബിസി വ്യക്‌തമാക്കി.
റോം ചലച്ചിത്ര മേളയില്‍ ബുധനാഴ്‌ച പ്രദര്‍ശിപ്പിച്ച ”ഫ്രാന്‍സെസ്‌കോ” എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മാര്‍പാപ്പ സ്വവര്‍ഗാനുരാഗികളെ പിന്തുണക്കുന്ന പ്രസ്‌താവന നടത്തിയത്. സ്വവര്‍ഗ അനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ട്. എല്‍ജിബിടി വ്യക്‌തിത്വങ്ങളും ദൈവത്തിന്റെ മക്കളാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
Related News: സ്വവർഗാനുരാഗികള്‍ ദൈവത്തിന്റെ മക്കള്‍; ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വര്‍ഗാനുരാഗം അധാര്‍മികമാണെന്നുള്ള മുന്‍ഗാമികളുടെ നിലപാടാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ തിരുത്തിയത്. നൂറ്റാണ്ടുകളായി സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്ന നിലപാടാണ് കത്തോലിക്കാ സഭ സ്വീകരിച്ചു വരുന്നത്. ഇത്തരക്കാര്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കരുതെന്നായിരുന്നു ഇതുവരെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇവയെല്ലാം തിരുത്തിയാണ് മാര്‍പ്പാപ്പ നിലപാട് പ്രഖ്യാപിച്ചത്.