റോം: ട്രാൻസ്‌ജെന്‍ഡര്‍ വ്യക്‌തികളുടെ വിഷയത്തില്‍ പരസ്യ നിലപാട് സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍ഗ ബന്ധത്തിന് നിയമപരിരക്ഷ വേണമെന്നും സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്നും മാര്‍പാപ്പ വ്യക്‌തമാക്കി. ഫ്രാന്‍സിസ്‌കോ എന്ന ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പയുടെ പ്രതികരണം. മറ്റുള്ളവരെ പോലെ ട്രാൻസ്‌ജെന്‍ഡര്‍ വ്യക്‌തികളും ദൈവത്തിന്റെ പുത്രൻമാരാണെന്നും അവര്‍ക്ക് വേണ്ടി നിയമം കൊണ്ടുവരികയാണ് വേണ്ടതെന്നും മാര്‍പാപ്പ പറഞ്ഞു.
മാര്‍പാപ്പയായി സ്‌ഥാനമേറ്റതിന് ശേഷം ട്രാൻസ്‌ജെന്‍ഡര്‍ വ്യക്‌തികളെക്കൂടി പരിഗണിച്ചുള്ള അഭിപ്രായ പ്രകടനമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിവന്നത്. എന്നാല്‍ ഇവരുടെ കുടുംബ ബന്ധത്തിനുള്ള അവകാശങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ പരസ്യ നിലപാട് സ്വീകരിച്ചിരുന്നില്ല. ഗേയായ വ്യക്‌തി പുരോഹിതന്‍ ആകുന്നതിനെ കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ ഇതെല്ലാം വിധിക്കാന്‍ താന്‍ ആരെന്നായിരുന്നു പ്രതികരണം. കാത്തോലിക്ക സഭ സ്വവര്‍ഗാനുരാഗികളുടെ വിവാഹത്തെ എതിര്‍ക്കുന്ന നിലപാടാണ് പരമ്പരാഗതമായി സ്വീകരിച്ചുവരുന്നത്. ഇതിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ പരസ്യ നിലപാട് സ്വീകരിച്ചത് വിപ്ളവകരമായ മാറ്റമാണെന്നാണ് വിലയിരുത്തല്‍.
Read also: ചൈനയില്‍ ബാങ്ക് അക്കൗണ്ടും നിക്ഷേപവും; ട്രംപിനെ വെട്ടിലാക്കി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്