വാഷിങ്ടൺ: തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ വെട്ടിലാക്കി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. നിരന്തരം ചൈനാ വിരോധം പറയുന്ന ട്രംപിന് ചൈനയിൽ ബാങ്ക് അക്കൗണ്ടും നിക്ഷേപങ്ങളും ഉണ്ടെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നത്. ട്രംപ് വർഷങ്ങളായി ചൈനയിൽ നികുതി അടക്കുന്നുണ്ട്.
ട്രംപ് ഇന്റർനാഷണൽ ഹോട്ടൽ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ചൈനീസ് അക്കൗണ്ട്. 2013 മുതൽ 2015 വരെ ഇതിനായി രാജ്യത്ത് 1.38 കോടിയോളം (188,561 ഡോളർ) നികുതി അടച്ചിട്ടുണ്ട്. ബ്രിട്ടനിലും അയർലൻഡിലും ട്രംപിന് ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും നികുതി രേഖകളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്‌തു. അക്കൗണ്ടുള്ള ചൈനീസ് ബാങ്കിന്റെ പേര് നൽകാൻ ട്രംപിന്റെ കമ്പനി വിസമ്മതിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഏഷ്യയിലെ ബിസിനസ് സാധ്യതകൾക്ക് വേണ്ടിയാണ് ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് തുറന്നതെന്ന് ട്രംപ് ഓർഗനൈസേഷൻ അഭിഭാഷകൻ അലൻ ഗാർട്ടൻ പറഞ്ഞു. “അമേരിക്കയിൽ ഓഫീസുകളുള്ള ഒരു ചൈനീസ് ബാങ്കിൽ ട്രംപ് ഓർഗനൈസേഷൻ അക്കൗണ്ട് തുറന്നിട്ടുണ്ട്. ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടിയാണിത്. ഏഷ്യയിലെ ബിസിനസ് സാധ്യതകൾക്ക് വേണ്ടിയാണ് ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് തുറന്നത്,”- അലൻ ഗാർട്ടൻ പറഞ്ഞു. ഇടപാടുകളോ മറ്റ് പ്രവർത്തനങ്ങളോ ഇതുവരെ നടപ്പായിട്ടില്ല, 2015 മുതൽ ഓഫീസ് നിഷ്‌ക്രിയമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: അടുത്ത പിറന്നാള്‍ വൈറ്റ് ഹൗസില്‍; കമല ഹാരിസിന് ബൈഡന്റെ പിറന്നാള്‍ ആശംസ
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ട്രംപിനെ വിമർശിച്ച് എതിർസ്‌ഥാനാർഥി ജോ ബൈഡൻ പക്ഷം രംഗത്തെത്തി. ചൈനക്കെതിരെ ട്രംപ് നടത്തുന്ന പ്രവർത്തനങ്ങൾ ഇതോടെ പൊളിഞ്ഞുവെന്ന് ബൈഡൻ പക്ഷം ആരോപിച്ചു.