വാഷിങ്ങ്ടണ്‍: മാദ്ധ്യമ പ്രവർത്തക നൽകിയ മാനനഷ്‌ടക്കേസിൽ യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ കോടതി വിധി. 83 ബില്യൺ ഡോളർ നഷ്‌ടപരിഹാരം നൽകണമെന്നാണ് കോടതി വിധി. ഫാഷൻ മാസികയിലെ എഴുത്തുകാരി ആയിരുന്ന മാദ്ധ്യമപ്രവർത്തക ഇ ജീൻ കാരൾ നൽകിയ മാനനഷ്‌ടക്കേസിലാണ് ട്രംപിനെതിരായ വിധി.
23 വർഷം മുൻപ് ഡിപ്പാർട്ട്മെന്റ് സ്‌റ്റോറിൽ വെച്ച് ട്രംപ് പീഡിപ്പിച്ചെന്ന് കാരൾ വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു കേസിനാസ്‌പദമായ സംഭവം. കാരളിന്റെ ആരോപണങ്ങൾ നിഷേധിച്ച ട്രംപ്, അവർ തന്റെ ‘തരക്കാരി’ അല്ലെന്നും മനഃപൂർവം കുടുക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചിരുന്നു. കാരളിന്റെ പരാതി വ്യാജമാണെന്നും ട്രംപ് പറഞ്ഞിരുന്നു. 2019ലാണ് കാരൾ ആരോപണം ഉന്നയിച്ചു രംഗത്തെത്തിയത്.
കാരളിന്റെ പുസ്‌തകത്തിലാണ് ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ‘’95ലോ 96ലോ ആയിരുന്നു സംഭവം. മാൻഹാറ്റനിലെ ഒരു ഡിപ്പാർട്ട്മെന്റ് സ്‌റ്റോറിൽ ഷോപ്പിങ് നടത്തുമ്പോഴാണ് ട്രംപിനെ കണ്ടത്. അന്ന് ട്രംപ് റിയൽ എസ്‌റ്റേറ്റ് വ്യവസായ പ്രമുഖനാണ്. സൗഹൃദത്തിലായിരുന്നു തുടക്കം. പിന്നീട് ഡ്രസിങ് റൂമിൽ വെച്ച് അയാൾ കടന്നുപിടിക്കുകയും, പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു. വീട്ടിൽ നിന്ന് പുറത്താക്കുമെന്നും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ഭയപ്പെട്ടതിനാൽ പോലീസിൽ പരാതിപെട്ടില്ല”- എന്നാണ് കാരൾ പറഞ്ഞത്.
അതേസമയം, ജീൻ കാരൾ ആവശ്യപ്പെട്ടതിലും എട്ടിരട്ടിയാണ് കോടതി നഷ്‌ടപരിഹാരം വിധിച്ചത്. വിധി വരും മുൻപ് ട്രംപ് കോടതിയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. വിധിയെ പരിഹസിച്ച ട്രംപ് അപ്പീൽ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
Most Read| ബിഹാറിൽ പുതിയ രാഷ്‌ട്രീയ നീക്കങ്ങൾ? സുപ്രധാന യോഗം വിളിച്ചു നിതീഷ് കുമാർ