വാഷിങ്ടൻ: 2024ലെ യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ ഡൊണാൾഡ് ട്രംപിനെ അയോഗ്യനാക്കി കൂടുതൽ സംസ്‌ഥാനങ്ങൾ. കൊളറാഡോക്ക് പിന്നാലെ, മെയ്ൻ സംസ്‌ഥാനമാണ് ട്രംപിന് വിലക്കേർപ്പെടുത്തിയത്. 2021 യുഎസ് ക്യാപിറ്റോൾ ആക്രമണത്തിൽ പങ്കുണ്ടെന്ന പേരിലാണ് നടപടി. നേരത്തെ, ഇതേ കേസിൽ തന്നെയായിരുന്നു കൊളറാഡോ സംസ്‌ഥാനത്ത് മൽസരിക്കുന്നതിൽ നിന്ന് സുപ്രീം കോടതി ട്രംപിന് വിലക്കേർപ്പെടുത്തിയത്.
2021 ജനുവരി ആറിനുണ്ടായ സംഭവങ്ങൾ, പുറത്തുപോകുന്ന പ്രസിഡണ്ടിന്റെ നിർദ്ദേശപ്രകാരമാണെന്നും അദ്ദേഹത്തിന്റെ അറിവോടെയും പിന്തുണയോടെയുമാണ് സംഭവിച്ചതെന്നും മെയ്ൻ സ്‌റ്റേറ്റ് സെക്രട്ടറി ഷെന്ന ബെല്ലോസ് വിധിയിൽ പറയുന്നു. നമ്മുടെ സർക്കാരിന്റെ അടിത്തറ ഇളക്കുന്ന തരത്തിലുള്ള ആക്രമണം യുഎസ് ഭരണഘടന സഹിക്കിക്കില്ലെന്നും വിധി ന്യായത്തിൽ പറയുന്നുണ്ട്.
അതേസമയം, മെയ്ൻ സ്‌റ്റേറ്റ് സെക്രട്ടറിയുടെ തീരുമാനത്തിന് എതിരെ ട്രംപ് അപ്പീൽ നൽകുമെന്ന് ക്യാംപെയ്‌ൻ വക്‌താവ് സ്‌റ്റീവൻ ച്യൂങ് പറഞ്ഞു. കലാപത്തിനും അക്രമങ്ങളിലും മറ്റും ഉൾപ്പെട്ടവരെ അധികാര സ്‌ഥാനങ്ങളിൽ വിലക്കുന്ന 14ആം ഭേദഗതിയുടെ മൂന്നാം വകുപ്പ് പ്രകാരമാണ് കലാപത്തിൽ ട്രംപിന് പങ്കുണ്ടെന്ന് വിചാരണക്കോടതി വിധിച്ചത്.
എന്നാൽ, പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് കീഴ്‌ക്കോടതി വിലക്കിയിരുന്നില്ല. 2020ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് പിന്നാലെ ജോ ബൈഡൻ യുഎസ് പ്രസിഡണ്ടായി അധികാരത്തിലേറുന്നത് ചെറുക്കാൻ ക്യാപ്പിറ്റോളിൽ വൻ സംഘർഷം അരങ്ങേറിയിരുന്നു.
ഇതിന് നേതൃത്വം നൽകിയത് ട്രംപ് ആണെന്ന് ആരോപിച്ചു സിറ്റിസൺ ഫോർ റെസ്‍പോൺസിബിലിറ്റി ആൻഡ് എത്തിക്‌സിന്റെ പിന്തുണയിൽ കൊളറാഡോയിലെ ചില വോട്ടർമാരാണ് പരാതി നൽകിയത്. യുഎസിന്റെ ചരിത്രത്തിൽ അട്ടിമറിയുടെയോ അക്രമണത്തിന്റെയും പേരിൽ അയോഗ്യനാക്കപ്പെടുന്ന ആദ്യ പ്രസിഡണ്ട് സ്‌ഥാനാർഥിയാണ് ട്രംപ്.
Most Read| മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു