ന്യൂയോർക്ക്: അധിക വായ്‌പ നേടാൻ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയ കേസിൽ മുൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് 355 മില്യൺ (2900 കോടിയിൽ അധികം) ഡോളർ പിഴ വിധിച്ച് ന്യൂയോർക്ക് കോടതി. മൂന്ന് വർഷത്തേക്ക് കമ്പനി ഓഫീസറായോ ഡയറക്‌ടറായോ പ്രവർത്തിക്കാനും ട്രംപിന് കോടതി വിലക്ക് ഏർപ്പെടുത്തി.
കൂടാതെ, മൂന്ന് വർഷത്തേക്ക് ന്യൂയോർക്കിലെ ബാങ്കുകളിൽ നിന്ന് അടക്കം വായ്‌പകൾക്ക് അപേക്ഷിക്കുന്നതിൽ നിന്നും ട്രംപിന് വിലക്കുണ്ട്. സ്വന്തം ബിസിനസ് മൂല്യങ്ങൾ പെരുപ്പിച്ച് കാട്ടി ബാങ്കുകളെയും ഇൻഷുറൻസ് കമ്പനികളെയും വഞ്ചിച്ച കേസിലാണ് വിധി. മൂന്ന് മാസത്തോളം നീണ്ട കോടതി നടപടികൾക്ക് ഒടുവിൽ ജഡ്‌ജ് ആർതർ എങ്കറോൺ ആണ് ട്രംപിനെതിരെ വിധി പ്രസ്‌താവം നടത്തിയത്.
അതേസമയം, ട്രംപിന്റെ മക്കളായ ഡൊണാൾഡ് ട്രംപ് ജൂനിയർ, എറിക്ക് ട്രംപ് എന്നിവർ നാല് മില്യൺ ഡോളർ വീതം പിഴ അടക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. രണ്ടുവർഷത്തേക്ക് ഇരുവർക്കും കമ്പനി ഡയറക്‌ടറായി പ്രവർത്തിക്കാനും അനുവാദമില്ല. വിധിക്കെതിരെ അപ്പീൽ നൽകുമെന്നാണ് ട്രംപിന്റെ പ്രതികരണം. രാഷ്‌ട്രീയ വേട്ടയാടലാണ് ഇതെന്നും ട്രംപ് ആരോപിച്ചു.
Most Read| വീണാ വിജയന് തിരിച്ചടി; എക്‌സാലോജിക് ഹരജി തള്ളി കർണാടക ഹൈക്കോടതി