സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന മൽസരത്തിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യൻ ടീമിന് മറ്റൊരു തിരിച്ചടി കൂടി. കുറഞ്ഞ ഓവർ നിരക്കിന് താരങ്ങൾ മാച്ച് ഫീയുടെ 20 ശതമാനം പിഴയടക്കണമെന്നാണ് ഐസിസി വിധിച്ചിരിക്കുന്നത്. ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി കുറ്റം സമ്മതിച്ചതിനാൽ ഔദ്യോഗിക വാദം കേൾക്കേണ്ട ആവശ്യമില്ലെന്നാണ് ഐസിസി വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
സിഡ്‌നിയിൽ നടന്ന ഒന്നാം ഏകദിനത്തിൽ 66 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആതിഥേയർ ഉയർത്തിയ 375 റൺസ് എന്ന വിജയ ലക്ഷ്യം മറികടക്കാൻ ഇന്ത്യക്കായില്ല. രണ്ടാം ഏകദിനം ഞായറാഴ്‌ച ഇതേ വേദിയിൽ തന്നെ നടക്കും.
Also Read: നൂറ് രൂപക്ക് സമരനായിക; ഷഹീന്‍ബാഗ് ദാദിയെ അധിക്ഷേപിച്ച് കങ്കണ റണൗട്ട്
ഐസിസി എലൈറ്റ് പാനൽ മാച്ച് റഫറി ഡേവിഡ് ബൂൺ ആണ് ഇന്ത്യൻ താരങ്ങൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. ഐസിസി ആർട്ടിക്കിൾ 2.2 നിയമപ്രകാരം കുറഞ്ഞ ഓവർ നിരക്കിന് ഒരു ഓവറിന് മാച്ച് ഫീയുടെ 20 % ആണ് പിഴശിക്ഷ വിധിക്കുന്നത്.നിശ്‌ചിത സമയത്തിനുള്ളിൽ ലക്ഷ്യത്തിലെത്താൻ വിരാട് കോഹ്‌ലിയുടെ ഭാഗത്ത് നിന്ന് ഒരു ഓവർ കുറവായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. കോഹ്‌ലി കുറ്റം സമ്മതിക്കുകയും ഐസിസിയുടെ വിധി സ്വീകരിക്കുകയും ചെയ്‌തുവെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
ഫെബ്രുവരിയിൽ ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ തോൽവി ഏറ്റുവാങ്ങിയതിനും ഇന്ത്യക്ക് പിഴശിക്ഷ ലഭിച്ചിരുന്നു. കുറഞ്ഞ ഓവർനിരക്കിന് ടീം മാച്ച് ഫീയുടെ 80% ആയിരുന്നു പിഴ. നിശ്‌ചിത സമയത്തിനുള്ളിൽ നാലോവർ കുറച്ച് എറിഞ്ഞതിനാണ് അന്ന് പിഴശിക്ഷ ലഭിച്ചത്.
Also Read: പോരാട്ടം പാഴായി; ഇന്ത്യക്ക് തോൽവിയോടെ തുടക്കം; ഫിഞ്ച്-സ്‌മിത്ത് സെഞ്ചുറി കരുത്തിൽ ഓസ്‌ട്രേലിയ