സിഡ്‌നി: ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്‌റ്റിനിടെ ഓസിസ് കാണികൾ ഇന്ത്യൻ താരങ്ങൾക്ക് എതിരെ വംശീയ അധിക്ഷേപം നടത്തിയതായി പരാതി. ഇന്ത്യൻ ബൗളർമാരായ ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങിയവർക്ക് എതിരെയാണ് ശനിയാഴ്‌ച വംശീയത കലർന്ന അശ്ളീല പദപ്രയോഗങ്ങൾ ഉപയോഗിച്ചത്. ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക വൃത്തങ്ങൾ ഇതുസംബന്ധിച്ച് മാച്ച് റഫറി ഡേവിഡ് ബൂണിന് പരാതി നൽകി.
ഇന്ത്യൻ താരങ്ങൾ ബാറ്റ് ചെയ്യുമ്പോഴെല്ലാം കാണികൾ വളരെ മോശമായ രീതിയിൽ അധിക്ഷേപം നടത്തിയിരുന്നു. മദ്യപിച്ചെത്തിയ ഏതാനും കാണികളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. തുടർന്ന് ഇന്ത്യൻ നായകൻ അജിൻക്യ രഹാനെ മാച്ച് ഒഫീഷ്യൽസുമായി സംസാരിച്ചിരുന്നു. തുടർന്നാണ് ഇന്ത്യൻ ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി പരാതി നൽകിയത്.
കോവിഡ് സാഹചര്യങ്ങളെ തുടർന്ന് പരമാവധി 10,000 പേർക്കാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ പ്രവേശനം നൽകിയിരുന്നത്. ഇതുമൂലം ഗാലറിയിലെ ശബ്‌ദങ്ങൾ വരെ താരങ്ങൾക്ക് വ്യക്‌തമായി കേൾക്കാമായിരുന്നു. വിഷയത്തിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഇടപെട്ടേക്കുമെന്നാണ് വിവരം.
Read also: ഫേസ്ബുക്കിൽ ലൈവായി ആത്‍മഹത്യാ ശ്രമം; ക്ളേ കമ്പനി തൊഴിലാളിയെ രക്ഷപെടുത്തി