ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ വലിയ ദൂരങ്ങൾ പിന്നിട്ട് കഴിഞ്ഞുവെന്ന് വിഖ്യാത ഇന്ത്യൻ ചരിത്രകാരി റോമില ഥാപ്പർ. ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ‘കർവാൻ ‘ എന്ന പേരിൽ സംഘടിപിച്ച ഓൺലൈൻ പഠനക്യാമ്പിലാണ് അവർ ഈ അഭിപ്രായം പങ്കുവെച്ചത്. 200 വർഷത്തെ ഇന്ത്യൻ ചരിത്രവും കോളോണിയൽ കാലഘട്ടത്തിലെ ദേശീയവാദവുമുൾപ്പെടെ ഇരുപതാം നൂറ്റാണ്ട് മുതലുള്ള വിഷയങ്ങളെ പറ്റിയുമാണ് പഠനക്യാമ്പിൽ ചർച്ചകൾ സംഘടിപ്പിച്ചത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് അവർ പരിപാടിയുടെ ഭാഗമായത്.
ദേശീയതയെക്കുറിച്ചുൾപ്പെടെ ഥാപ്പർ കൂടുതൽ സംസാരിച്ചിരുന്നു. ” ദേശീയതയെന്നാൽ ഒരു സമൂഹത്തിന്റെ പൊതുവെയുള്ള സ്വഭാവത്തിന്റെ പ്രതിഫലനമാണ്, എന്നാൽ അവിടെ സമൂഹത്തിലെ എല്ലാ വ്യക്തികൾക്കും തുല്യ പ്രാധാന്യം നൽകുകയും വേണം, പക്ഷേ ദേശീയത ഏതെങ്കിലും പ്രത്യേക വിഭാഗത്തിനെ പ്രതിനിധാനം ചെയ്യുക മാത്രമാണെങ്കിൽ, ഉദാഹരണത്തിന് മതം, ഭാഷ, ഗോത്രമുൾപ്പെടെയുള്ളവയുടെ പേരിൽ അടയാളപ്പെടുത്തുവാൻ ശ്രമിച്ചാൽ പിന്നീടത് ദേശീയതയിൽ നിന്നും മാറി ഭൂരിപക്ഷവാദത്തിലേക്ക് രൂപാന്തരപ്പെടും, ആ ഭൂരിപക്ഷവാദം ഒരിക്കലും ദേശീയത ആവുകയുമില്ല “-അവർ പറയുന്നു.
” ഒപ്പം സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ദ്വിരാഷ്ട്ര വാദം ഉയർത്തിക്കൊണ്ട് വന്നതോട് കൂടി അതുവരെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് പോരാടിയിരുന്ന ദേശീയബോധത്തിന് മതം വലിയൊരു വെല്ലുവിളി ആയിത്തീർന്നു, പാകിസ്ഥാൻ എന്ന ഇസ്ലാമിക രാഷ്ട്ര രൂപീകരണത്തോടെ ഇന്ത്യ സ്വാഭാവികമായും ഹിന്ദുരാഷ്ട്രമായി ചിലരെങ്കിലും കണക്കാക്കി. അതിന്റെ തുടർച്ചയെന്നോണം ഹിന്ദുരാഷ്ട്രം എന്ന സങ്കൽപ്പത്തിലേക്കുള്ള പാതയിലാണ് രാജ്യമിപ്പോൾ “- അവർ ചൂണ്ടികാണിക്കുന്നു.
ഏതെങ്കിലും ഓൺലൈൻ സംവിധാനങ്ങളിലൂടെ ആദ്യമായാണ് റോമില ഥാപ്പർ തന്റെ കാഴ്ചപാടുകൾ പങ്കുവെയ്ക്കുന്നത് എന്നത് കൂടിയായിരുന്നു പഠനക്യാമ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.