ന്യൂ ഡെൽഹി: ലോകത്തിലെ പിപിഇ കിറ്റ് ഉത്പാദനത്തിൽ രാജ്യം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നതായി കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ. അടച്ചിടൽ കാലഘട്ടത്തിൽ രാജ്യത്തിലേക്ക് ആവശ്യമുള്ള പിപിഇ കിറ്റുകളുടെ ഭൂരിഭാഗവും ഇറക്കുമതി ചെയ്‌തിരുന്ന രാജ്യം ഇന്ന് മേഖലയിൽ സ്വയംപര്യാപ്‌തത കൈവരിച്ചു, വെന്റിലേറ്ററുകളുടെ ഉത്പാദനത്തിലും രാജ്യം വൻ മുന്നേറ്റമാണ് നടത്തിയതെന്നും അദ്ദേഹം പറയുന്നു. ഇൻവെസ്റ്റ് ഇന്ത്യ ഫാർമ ബ്യൂറോയും ഡിപ്പാർട്മെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസും ചേർന്ന് നടത്തിയ വെബിനാറിലാണ് മന്ത്രി വിവരങ്ങൾ പുറത്തുവിട്ടത്.
ദിവസം 5 ലക്ഷം പിപിഇ കിറ്റുകളാണ് നിലവിൽ രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്.
അടച്ചിടൽ ആരംഭിച്ചപ്പോൾ രാജ്യത്ത് മെഡിക്കൽ ഉപകരണങ്ങൾക്ക് ക്ഷാമം നേരിട്ടിരുന്നു. തുടക്കത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നെങ്കിലും നിലവിൽ രാജ്യത്ത് മരുന്നുകൾക്കും, മറ്റു അവശ്യവസ്‌തുക്കൾക്കും ക്ഷാമമില്ലെന്ന് അദ്ദേഹം പറയുന്നു. കുറഞ്ഞ ചിലവിൽ കൂടുതൽ കാര്യക്ഷമമായ വാക്‌സിൻ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.