ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടയിൽ ചൈനക്കും പാകിസ്‌ഥാനുമെതിരേ പുതിയ കരുക്കൾ നീക്കി ഇന്ത്യൻ സേന. നിയന്ത്രണ രേഖയിൽ ഉള്ള അതിക്രമങ്ങൾ ശക്‌തമായി നേരിടുന്നതിന് കരസേനയും വ്യോമസേനയും ചേർന്ന് ‘ബിആർ പ്ളാൻ’ ആവിഷ്‌കരിച്ചിരിക്കുകയാണ്.
ബിആർ പ്ളാനിലെ ‘ബി’ ഭീഷ്‌മാ ടാങ്കുകളെയും ‘ആർ’ റഫാൽ വിമാനങ്ങളെയും ആണ് സൂചിപ്പിക്കുന്നത്. കിഴക്കൻ ലഡാക്കിലെ സമുദ്രനിരപ്പിൽ നിന്ന് 17000 അടി ഉയരത്തിലുള്ള യഥാർഥ നിയന്ത്രണ രേഖയിൽ കനത്ത പ്രതിരോധശേഷിയുള്ള ഭീഷ്‌മാ ടാങ്കുകളാണ് കരസേന സ്‌ഥാപിച്ചിരിക്കുന്നത്. നിയന്ത്രണ രേഖ മറികടക്കാൻ ചൈന നടത്തുന്ന ശ്രമങ്ങളെ കൃത്യസമയത്ത് തടയാൻ ഭീഷ്‌മക്ക് സാധിക്കും. ചൈന ടി-63, ടി-99 ടാങ്കുകൾ നിയന്ത്രണരേഖയിൽ സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ ടാങ്കറുകളുടെ കരുത്ത് അവക്കില്ലെന്ന് വിദഗ്‌ധർ വ്യക്‌തമാക്കുന്നു.
ഇന്ത്യൻ വ്യോമസേനയുടെ പടക്കുതിരയായ റഫാൽ യുദ്ധവിമാനങ്ങളും അതിർത്തിക്ക് മുകളിൽ നിരീക്ഷണം തുടരുകയാണ്. ശത്രുരാജ്യങ്ങളുടെ ഏത് തരത്തിലുള്ള ആക്രമണങ്ങളും നേരിടാൻ ഇന്ത്യ സജ്ജമാണ് എന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. റഫാൽ ഉപയോഗിച്ച് ആക്രമണം നടത്താൻ ഇന്ത്യ പദ്ധതി ഒരുക്കുന്നുണ്ടെന്ന ആശങ്കയുമായി പാക് സൈനിക മേധാവിയും രംഗത്തെത്തിയിരുന്നു.