തിരുവനന്തപുരം: ഇൻകൽ എംഡി എംപി ദിനേഷ് ഐപിഎസിനെ സംസ്‌ഥാന സർക്കാർ പുറത്താക്കി. ഡയറക്‌ടർ ബോർഡിന്റെ പരാതിയിലാണ് നടപടി. മൂന്ന് മാസം മുൻപാണ് ദിനേഷിനെ ഇൻകൽ എംഡിയായി നിയോഗിച്ചത്. ബിപിസിഎൽ മുൻ ചീഫ് ജനറൽ മാനേജർ എ മോഹൻലാലിനെ ഇൻകലിന്റെ ചുമതല ഏൽപ്പിച്ചു. ഒരു വർഷത്തിനിടയിൽ ഇൻകലിന്റെ ചുമതല ഏറ്റെടുക്കുന്ന നാലാമത്തെ വ്യക്‌തിയാണ് മോഹൻലാൽ.
രണ്ടായിരം കോടിയിലേറെ രൂപയുടെ വിവിധ കരാറുകൾ മുന്നിൽ നിൽക്കെയാണ് ദിനേഷിനെ ചുമതലയിൽ നിന്നും മാറ്റിയത്. ഇന്നലെ രാത്രിയോടെയാണ് എംഡി സ്‌ഥാനത്തു നിന്നും ദിനേഷിനെ നീക്കിയുള്ള അറിയിപ്പ് വന്നത്. പുതിയ എംഡി ഇന്ന് രാവിലെ ചുമതലയേറ്റു. ഇൻകൽ എംഡിയുടെ ശമ്പളം മൂന്ന് ലക്ഷത്തിൽ നിന്നും രണ്ട് ലക്ഷമായി കുറച്ചിരുന്നു. ഇതു തിരുത്താൻ എംപി ദിനേഷ് നടത്തിയ നീക്കങ്ങളെ ഡയറക്‌ടർ ബോർഡ് അംഗങ്ങളിൽ ചിലർ എതിർത്തിരുന്നു.
സ്വതന്ത്ര്യ ഡയറക്‌ടർ വിദ്യ സംഗീത് ഇത് സംബന്ധിച്ച വിയോജിപ്പ് നേരിട്ട് സർക്കാരിനെ അറിയിച്ചതോടെ വ്യവസായ മന്ത്രി ഇ.പി ജയരാജനും വിഷയത്തിൽ ഇടപെട്ടു. ശമ്പളം വർധിപ്പിക്കുന്നതിനുള്ള നീക്കം എംപി ദിനേഷ് പിൻവലിച്ചെങ്കിലും സർക്കാർ പിന്തിരിഞ്ഞില്ല.ഇതിനെ തുടർന്നാണ് എംഡി സ്‌ഥാനത്ത് നിന്നും എംപി ദിനേഷിനെ പുറത്താക്കിയത്.
Read also:ബിനീഷിന്റെ അറസ്‌റ്റ്; കോടിയേരി ബാലകൃഷ്‌ണന്റെ രാജി ആവശ്യമില്ലെന്ന് സീതാറാം യെച്ചൂരി