കൊച്ചി: ഐഎഎസ് നേടാനായി വ്യാജ വരുമാന സർട്ടിഫിക്കറ്റ് നൽകിയെന്ന ആരോപണത്തിൽ തലശ്ശേരി മുൻ സബ് കളക്‌ടർ ആസിഫ് കെ യൂസഫിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിനാണ് അന്വേഷണ ചുമതല. നിലവിൽ എറണാകുളം ജില്ലാ കളക്‌ടറായ എസ് സുഹാസ് നേരത്തെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ആസിഫിന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആസിഫ് കെ യൂസഫിനെതിരെ അന്വേഷണം നടത്തുന്നത്.
ആസിഫ് നൽകിയ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന പരാതി കേന്ദ്ര സർക്കാരിന്റെ മുന്നിലെത്തിയിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ കേന്ദ്രം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം എറണാകുളം ജില്ലാ കളക്‌ടർ നടത്തിയ പരിശോധനയിലാണ് ആസിഫ് സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയത്.
ആസിഫിന്റെ കുടുംബം ക്രീമിലയർ വിഭാഗത്തിൽ പെടുന്നതാണെന്നും ആദായ നികുതി അടക്കുന്നവരാണെന്നും എസ് സുഹാസ് കണ്ടെത്തി. ആദായ നികുതി വകുപ്പിന് 2012 മുതൽ 2015 വരെ ആസിഫിന്റെ മാതാപിതാക്കൾ നൽകിയിട്ടുള്ള ആദായനികുതി വിവരങ്ങളും എസ് സുഹാസിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു. ആസിഫ് പരീക്ഷയെഴുതുമ്പോൾ കുടുബത്തിന്റെ വരുമാനം 28 ലക്ഷമെന്നാണ് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. 2015ൽ കണയന്നൂർ തഹസിൽദാർ നൽകിയ വരുമാന സർഫിക്കറ്റ് തെറ്റാണെന്നും കളക്‌ടറുടെ റിപ്പോർട്ടിൽ പറയുന്നു.
Also Read: വ്യാജ പേരില്‍ കോവിഡ് പരിശോധന; കെ എസ് യു സംസ്ഥാന പ്രസിഡണ്ടിനെതിരെ കേസ്
2016 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ആസിഫ്. ക്രീമിലയർ പരിധിയിൽപ്പെടാത്ത ഉദ്യോഗാർത്ഥിയെന്ന നിലയിലാണ് ആസിഫിന് കേരള കേഡറിൽ തന്നെ ഐഎഎസ് ലഭിച്ചത്. ഉദ്യോഗാർത്ഥിയുടെ കുടുബത്തിന്റെ വാർഷിക വരുമാനം 6 ലക്ഷത്തിന് താഴെ വന്നാൽ മാത്രമാണ് ക്രീമിലിയർ ഇതരവിഭാഗത്തിന്റെ ആനുകൂല്യം യു പി എസ് സി നൽകുന്നത്. 2015 ൽ പരീക്ഷയെഴുതുമ്പോൾ കുടുംബത്തിന്റെ വരുമാനം 6 ലക്ഷത്തിന് താഴെയെന്നായിരുന്നു ആസിഫ് യു പി എസ് സിക്ക് നൽകിയ ക്രീമിലിയർ സർട്ടിഫിക്കറ്റിൽ പറഞ്ഞത്. കുടുംബത്തിന് വരുമാനം 1.8 ലക്ഷമാണെന്ന കമയന്നൂർ തഹസിൽദാറിന്റെ സർട്ടിഫിക്കറ്റും ആസിഫ് ഹാജരാക്കിയിരുന്നു.
Also Read: ലൈഫ് മിഷന്‍; ആരോപണങ്ങള്‍ ഭയന്ന് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി