ഒഹായോ: സ്‌മാർട്ട്‌ഫോണുകൾ മുതൽ കാറുകൾ വരെയുള്ളവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന അർദ്ധ ചാലകങ്ങളുടെ ആഗോള ക്ഷാമത്തിനിടയിൽ ഉൽപാദന ശേഷി വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഇന്റൽ രംഗത്ത്. ഇതിന്റെ ഭാഗമായി യുഎസിലെ ഒഹായോയിൽ ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിർമാണ പ്ളാന്റ് ഉണ്ടാക്കാൻ 100 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് വെള്ളിയാഴ്‌ച കമ്പനി പ്രഖ്യാപിച്ചു.
ചിപ്പ് നിർമാണത്തിൽ ഇന്റലിന്റെ ആധിപത്യം പുനഃസ്‌ഥാപിക്കുന്നതിനും വിപണിയിൽ ശക്‌തമായി തുടരുന്ന ഏഷ്യൻ മേധാവിത്വത്തിനോടുള്ള അമേരിക്കയുടെ ആശ്രയം കുറക്കുന്നതിനുമുള്ള ഇന്റൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ പാറ്റ് ഗെൽസിംഗറുടെ തന്ത്രത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് സൂചന.
നിലവിൽ ചിപ്പ് നിർമാണത്തിന്റെ സിംഹഭാഗവും നടക്കുന്നത് ഏഷ്യയിലെ പ്ളാന്റുകളിൽ വച്ചാണ്. ഇതിൽ മാറ്റം വരുത്താനാണ് കമ്പനിയുടെ ശ്രമം. ആദ്യഘട്ടത്തിൽ 20 ബില്യൺ ഡോളർ നിക്ഷേപമാണ് ഒഹായോയിൽ നടത്തുക. മൂവായിരത്തോളം പുതിയ തൊഴിലവസരങ്ങൾ ഇതിലൂടെ സൃഷ്‌ടിക്കാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്.
Read Also: മന്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ല; പൊതുമരാമത്ത് എഞ്ചിനീയറെ സ്‌ഥലം മാറ്റി