കൽപറ്റ: കേരളത്തിനകത്തും പുറത്തും നിരവധി കേസുകളിൽ പ്രതിയായയാളെ പിടികൂടി. കാസർഗോഡ് സ്വദേശി സിദ്ദീഖിനെയാണ് കൽപ്പറ്റ ജെഎസ്‌പി അജിത് കുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ ടീം പിടികൂടിയത്. കൽപറ്റ വിനായക റസിഡൻഷ്യൽ കോളനിയിലെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച കേസിലാണ് അറസ്‌റ്റ്.
കേരളത്തിൽ ഇയാൾക്കെതിരെ മുപ്പതോളം മോഷണ കേസുകളുണ്ട്. ചെറുവത്തൂർ, പയ്യന്നൂർ, തലശ്ശേരി, മാഹി, പയ്യോളി, കൊയിലാണ്ടി, കോഴിക്കോട്, വേങ്ങര, പാലക്കാട് നോർത്ത്, മങ്കര, വാളയാർ, ചിറ്റൂർ, ശ്രീകൃഷ്‌ണപുരം, തൃശൂർ, കൽപറ്റ, കമ്പളക്കാട് തുടങ്ങിയ സ്‌റ്റേഷനുകളിലായാണ് കേസുകൾ. കേരളത്തിന് പുറമെ തമിഴ്‌നാട്, ഈറോഡ്, മേട്ടുപ്പാളയം തുടങ്ങിയ സ്‌ഥലങ്ങളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. കേരളത്തിന് അകത്തും പുറത്തുമായി പത്തിലധികം വാറണ്ടുകളും ഇയാൾക്കെതിരെയുണ്ട്.
അന്തർ സംസ്‌ഥാന ലോറിയിൽ ക്ളീനറായി പോയി കൊണ്ടിരുന്ന ഇയാൾ ലോറിക്ക് ആവശ്യമായ ഇന്ധനം ടവറുകളിൽ നിന്ന് മോഷ്‌ടിക്കാറുണ്ടായിരുന്നു. കേരളത്തിൽ നിന്ന് വാഹനം മോഷ്‌ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തിയ കേസിലും ഇയാൾ പ്രതിയാണ്. കാസർഗോഡ് ഒരു സ്‌കൂളിലെ പ്രോജക്‌ടറും വീഡിയോ ക്യാമറയും മോഷ്‌ടിച്ചതും കൊയിലാണ്ടിയിൽ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി പൊളിച്ച് പണം കവർന്നതും കടലിൽ മീൻ പിടിക്കാനുപയോഗിക്കുന്ന വലകളിൽ നിന്നും പിച്ചള ഭാഗങ്ങൾ മോഷ്‌ടിച്ചതും പാലക്കാട് മങ്കരയിൽ കാർ മോഷ്‌ടിച്ചതുമടക്കമുള്ള നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.
കൽപറ്റ സിഐ പ്രമോദ്, എസ്‌ഐ ജയചന്ദ്രൻ, പോലീസ് ഉദ്യോഗസ്‌ഥരായ ടിപി അബ്‌ദുറഹ്‌മാൻ, ഷാലു ഫ്രാൻസിസ്, വിപിൻ കെകെ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
Read also: കോവിഡ് കാലത്തെ പ്രതിസന്ധി; സിനിമാ സംഘടനകളുടെ യോഗം വിളിച്ച് സർക്കാർ