പാലക്കാട്: ജില്ലാ ജഡ്‌ജി ഇടപെട്ട് ഫ്‌ളാഷ് മോബിന്റെ ശബ്‌ദം കുറപ്പിച്ച സംഭവം വിവാദമായി. ക്യാപ്‌റ്റൻ ലക്ഷ്‌മി സൈഗാളിനെ ആദരിച്ച് നടത്തിയ ഫ്‌ളാഷ് മോബിന്റെ ശബ്‌ദമാണ് ജില്ലാ ജഡ്‌ജി കലാം പാഷ ഇടപെട്ട് കുറപ്പിച്ചത്. ഇന്നലെ കലക്‌ടറേറ്റിൽ 12 മണിക്കായിരുന്നു പരിപാടി. ആസാദി കാ അമൃത് മഹോൽസവത്തിന്റെ ഭാഗമായി ആയിരുന്നു പരിപാടി.
ജില്ലാ കോടതിയിൽ നിന്നും ജീവനക്കാരെത്തി ശബ്‌ദം കുറയ്‌ക്കാൻ ആവശ്യപ്പെടുകയായിരുന്നു. പരിപാടിയുടെ ശബ്‌ദം സമീപത്തുള്ള കോടതിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് കാണിച്ചായിരുന്നു നടപടി. ജില്ലാ ജഡ്‌ജി ഇടപെട്ട് മുൻപ് നൃത്ത പരിപാടിയുടെ ശബ്‌ദം കുറപ്പിച്ചത് വിവാദമായിരുന്നു. അന്ന് വലിയ പ്രതിഷേധങ്ങള്‍ക്കും സംഭവം വഴിവെച്ചിരുന്നു.
നര്‍ത്തകി നീന പ്രസാദിന്റെ നൃത്ത പരിപാടിയാണ് മുൻപ് ജില്ലാ ജഡ്‌ജിയുടെ ആവശ്യപ്രകാരം പോലീസ് നിര്‍ത്തിവെപ്പിച്ചത്. പാലക്കാട് മോയന്‍ എല്‍പി സ്‌കൂളിൽ നടന്ന മോഹിനിയാട്ട കച്ചേരിയാണ് പോലീസ് ഇടപെട്ട് നിര്‍ത്തിച്ചത്. സ്‌കൂളിന് തൊട്ടുപിന്നില്‍ താമസിക്കുന്ന ജില്ലാ ജഡ്‌ജി കലാം പാഷയുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് തന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റില്‍ നര്‍ത്തകി നീന പ്രസാദ് ആരോപിച്ചിരുന്നു.
Most Read: നാഗാലാൻഡ് വെടിവെപ്പ്, സൈനികർക്കെതിരായ നടപടികൾ നിർത്തിവെക്കണം; സുപ്രീം കോടതി