മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ഈ മാസം 13വരെ പ്രതികളെ കസ്‌റ്റഡിയിൽ വേണമെന്ന് എൻസിബി ആവശ്യപ്പെട്ടു. മയക്കുമരുന്ന് റാക്കറ്റിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ആര്യൻ ഖാനെ കസ്‌റ്റഡിയിൽ ലഭിക്കണമെന്ന് എൻസിബി അറിയിച്ചു.
ഇതിനിടെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്‌റ്റിലായിട്ടുണ്ട്. മലയാളിയായ ശ്രേയസ് നായരാണ് അറസ്‌റ്റിലായത്. ആര്യന്‍ ഖാന് ലഹരി മരുന്ന് എത്തിച്ചു കൊടുത്തത് ശ്രേയസ് നായരാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ശ്രേയസ് നിലവിൽ എന്‍സിബിയുടെ കസ്‌റ്റഡിയിലാണ്.
ആര്യൻ ഖാനുമായി ശ്രേയസ് നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ചാറ്റ് വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്‌ഥർക്ക് ലഭിച്ചിട്ടുണ്ട്. പണം കൈമാറിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വാട്സ് ആപ്പ് ചാറ്റുകളിൽ നിന്ന് വ്യക്‌തമായെന്നും പ്രതികൾ ആശയ വിനിമയത്തിനായി പല രഹസ്യ കോഡുകളും ഉപയോഗിച്ചെന്നും എൻസിബി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ, 23കാരനായ ആര്യൻ ഖാൻ ഉൾപ്പടെ 8 പേരെ ആഡംബര കപ്പലിലെ ലഹരി വിരുന്നിനിടെ എൻസിബി അറസ്‌റ്റ് ചെയ്‌തത്. നിരോധിത ലഹരി ഉൽപന്നങ്ങൾ വാങ്ങൽ, കൈവശം വെക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് പാര്‍ട്ടി നടത്തിയത്. കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ കപ്പലിൽ നിന്ന് പിടികൂടിയിരുന്നു.
Most Read: നീറ്റ് പരീക്ഷക്കെതിരെ സ്‌റ്റാലിന്‍; കേരളം ഉള്‍പ്പടെയുള്ള സംസ്‌ഥാനങ്ങളുടെ പിന്തുണതേടി