ടെഹ്‌റാൻ: 2018 ൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ സെക്യൂരിറ്റി ഗാർഡിനെ കൊലപ്പെടുത്തിയ കേസിൽ യുവ ഗുസ്തി താരം നവീദ് അഫ്‌കാരി (27) വധശിക്ഷക്ക് വിധിക്കപ്പെട്ടു. പ്രക്ഷോഭങ്ങൾക്കിടെ ജലവിതരണ കമ്പനിയിയിലെ സുരക്ഷാ ജീവനക്കാരനായ ഹസൻ തുർക് മാനെയാണ് നവീദ് കൊലപ്പെടുത്തിയത്.
കുറ്റസമ്മതം നടത്താൻ വേണ്ടി തന്നെ പീഡിപ്പിച്ചതായി ഗ്രീക്കോ റോമൻ ഗുസ്‌തിയിലെ താരമായിരുന്ന നവീദ് അഫ്‌കാരി പരാതിപ്പെട്ടിരുന്നു.
മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ നവീദ് അഫ്‌കാരിയുടെ വധശിക്ഷ അനീതിയാണെന്ന് വിശേഷിപ്പിച്ചു. കൂടാതെ, ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകർ, കായിക താരങ്ങൾ എന്നിവർ നവീദിന്റെ മോചനം ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരുന്നു. വധശിക്ഷ നടപ്പാക്കിയാൽ ഇറാനെ ലോക കായിക വേദിയിൽ നിന്ന് വിലക്കണമെന്ന് 85,000 കായികതാരങ്ങളുടെ കൂട്ടായ്‌മ ആവശ്യപ്പെട്ടു. പ്രതിഷേധത്തിൽ പങ്കെടുത്തതിന് നവീദിനെ അന്യായമായി അറസ്റ്റ് ചെയ്‌തതാണെന്ന് വേൾഡ് പ്ലെയേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.
അമേക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നവീദിന് വേണ്ടി അഭ്യർത്ഥിച്ചിരുന്നു. വളരെ ദുഃഖകരമായ വാർത്തയാണ് നവീദിന്റേതെന്ന് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി (ഐഒസി) പറഞ്ഞു. ആയിരക്കണക്കിന് കായിക താരങ്ങളുടെ അപേക്ഷ ഇറാൻ തള്ളിയത് മനുഷ്യത്വ രഹിതമാണെന്നും കമ്മിറ്റി അറിയിച്ചു. ഇതേ കേസിൽ നവീദിന്റെ സഹോദരങ്ങളായ വഹീദും ഹബീബും തടവുശിക്ഷ അനുഭവിച്ച് വരികയാണ്. വഹീദിന് 54 വർഷവും ഹബീബിന് 27 വർഷവുമാണ് ശിക്ഷ.
ജയിലിൽ നിന്ന് ചോർന്ന ഒരു ഓഡിയോ റെക്കോർഡിങ്ങിൽ തന്നെ പീഡിപ്പിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് നവീദ് വെളിപ്പെടുത്തിയിരുന്നു. പരസ്‌പരം സാക്ഷി പറയാൻ മക്കളെ നിർബന്ധിതരാക്കി എന്നാണ് നവീദിന്റെ മാതാവ് പറയുന്നത്. ഇറാനിയൻ വാർത്താ റിപ്പോർട്ടുകളല്ലാതെ സെക്യൂരിറ്റിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഒരു തെളിവും ഇല്ലെന്ന് നവീദിന്റെ അഭിഭാഷകൻ ട്വിറ്ററിലൂടെ വ്യക്തമാക്കി. കേസിൽ തെളിവായി ഉപയോഗിച്ചിരിക്കുന്ന വീഡിയോ ക്ലിപ്പുകൾ കുറ്റകൃത്യം നടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് എടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവീദിന്റെ പീഡന ആരോപണം ഇറാൻ അധികൃതർ നിഷേധിച്ചു. ഗുസ്‌തിയിൽ ദേശീയ ചാമ്പ്യൻ ആയിരുന്നു നവീദ് അഫ്‌കാരി. 2018 ൽ ഇറാൻ നഗരങ്ങളിലെ സാമ്പത്തിക പ്രതിസന്ധിക്കും രാഷ്ട്രീയ അടിച്ചമർത്തലിനും എതിരെയാണ് പ്രതിഷേധക്കാർക്കൊപ്പം നവീദ് തെരുവിലിറങ്ങിയത്.