കോഴിക്കോട്: കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് കേസിലെ നാല് പ്രതികളുടെ കസ്‌റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോര്‍പ്പറേഷന്‍ മുന്‍ ജീവനക്കാരന്‍ പിസികെ രാജന്‍, ഇടനിലക്കാരായ ഫൈസല്‍, ജിഫ്രി, യാസിര്‍ എന്നിവര്‍ക്കായുള്ള കസ്‌റ്റഡി അപേക്ഷയാണ് കോടതി പരിഗണിക്കുക.
അനധികൃതമായി കെട്ടിടനമ്പര്‍ അനുവദിച്ച മറ്റ് കേസുകളില്‍ പ്രതികള്‍ക്ക് പങ്കുണ്ടോ എന്നറിയാന്‍ ഇവരെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് അന്വേഷണസംഘം. നിലവില്‍ ഒരു കേസില്‍ മാത്രമാണ് ഇവരെ പ്രതിചേർത്തത്. കോര്‍പ്പറേഷന്‍ ഓഫിസിൽ പ്രതികളെ തെളിവെടുപ്പിന് കൊണ്ടു പോകണമെന്നുമാണ് പോലീസിന്റെ കസ്‌റ്റഡി അപേക്ഷയില്‍ പറയുന്നത്. കെട്ടിട ഉടമയായ മൂന്നാം പ്രതിക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ആറ് പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ ഈ മാസം 13ന് പരിഗണിക്കും.
കോഴിക്കോട് കോര്‍പ്പറേഷനില്‍ നാല് ലക്ഷം രൂപ കൈക്കൂലിവാങ്ങി ഇടനിലക്കാര്‍ വഴിയാണ് കെട്ടിട നമ്പര്‍ തരപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. വന്‍ തട്ടിപ്പാണ് കോര്‍പ്പറേഷനില്‍ നടന്നത്. സെക്രട്ടറിയുടെ പാസ് വേര്‍ഡ് ചോര്‍ത്തിയാണ് പൊളിക്കാന്‍ നിര്‍ദ്ദേശിച്ച കെട്ടിടങ്ങള്‍ക്ക് ഉദ്യോഗസ്‌ഥർ നമ്പര്‍ നല്‍കിയത്. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കോര്‍പ്പറേഷൻ സെക്രട്ടറിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ്. വ്യാജ രേഖ നിര്‍മ്മാണം, ഐടി വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
Most Read: സ്വര്‍ണക്കടത്തിൽ സംസ്‌ഥാന സര്‍ക്കാരിനെതിരായ ആരോപണം ഗൗരവമുള്ളത്; അനുരാഗ് സിംഗ് ഠാക്കൂര്‍