ടെല്‍അവീവ്: ഇസ്രയേല്‍ ജയിലിൽ കഴിഞ്ഞിരുന്ന ഒമ്പത് മാസം ഗര്‍ഭിണിയായ പലസ്‌തീന്‍ യുവതിയെ വീട്ടുതടങ്കലിലേക്ക് മാറ്റി. മനുഷ്യവകാശ പ്രവര്‍ത്തകരില്‍ നിന്നും അന്താരാഷ്‍ട്ര സമൂഹത്തില്‍ നിന്നും സമ്മര്‍ദ്ദം ശക്‌തമായതിനെ തുടര്‍ന്നാണ് അന്‍ഹാര്‍ അല്‍-ദീക് എന്ന 25കാരിയെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ ഇസ്രയേൽ കോടതി വിധിച്ചത്. 12,500 ഡോളർ ജാമ്യത്തുകയായി കെട്ടിവെക്കണം. മറ്റ് ജാമ്യ വ്യവസ്‌ഥകളെയോ വീട്ടുതടങ്കലിനെയോ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
നവജാത ശിശുക്കള്‍ക്ക് പറ്റിയ സ്‌ഥലമല്ല ജയിലെന്നും ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് തന്നെ ഗുരുതര ഭീഷണിയാകാമെന്നുമാണ് ഇസ്രയേല്‍ ജഡ്ജി സിവന്‍ ഒമര്‍ വിധിപ്രസ്‌താവത്തില്‍ പറഞ്ഞത്. മാര്‍ച്ച് എട്ടിനാണ് അന്‍ഹാറിനെ ഇസ്രഈല്‍ സേന അറസ്‌റ്റ് ചെയ്‌തത്. സേനാംഗങ്ങളെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു കുറ്റം. ഗർഭിണിയായ യുവതിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ കുടുംബം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതി തയ്യാറായിരുന്നില്ല.
Read also: പഞ്ച്‌ഷീർ പിടിച്ചെടുത്തെന്ന് താലിബാൻ; കീഴങ്ങിയില്ലെന്ന് പ്രതിരോധ സേന