ടെൽ അവീവ്: ഉഭയകക്ഷി കരാർ പ്രകാരം ഇസ്രയേൽ ഒരു ദശലക്ഷം കോവിഡ് വാക്‌സിൻ ഡോസുകൾ പലസ്‌തീൻ അതോറിറ്റിക്ക് (പിഎ) കൈമാറുമെന്ന് റിപ്പോർട്. അധിനിവേശ വെസ്‌റ്റ് ബാങ്ക് മേഖലയിലും, ഗാസയിലുമായി നടക്കുന്ന പലസ്‌തീനിലെ വാക്‌സിനേഷൻ പ്രക്രിയക്ക് വേഗത കൂട്ടാനാണ് ഇരു രാജ്യങ്ങളും തമ്മിൽ ഇത്തരമൊരു ധാരണയിൽ എത്തിയത്.
കരാർ പ്രകാരം ഇപ്പോൾ ഇസ്രയേൽ നൽകുന്ന അത്രയും തന്നെ വാക്‌സിൻ ഡോസുകൾ ഈ വർഷം അവസാനത്തോടെ പലസ്‌തീൻ അവർക്ക് തിരികെ നൽകും. ഫൈസർ വാക്‌സിന്റെ ഡോസുകളാണ് ഇസ്രയേൽ പലസ്‌തീന് നൽകുക. പുതിയ ഇസ്രയേൽ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റിന്റെ ഓഫീസ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
‘1നും 1.4 ദശലക്ഷത്തിനും ഇടയിൽ ഡോസ് ഫൈസർ വാക്‌സിൻ പലസ്‌തീൻ അതോറിറ്റിക്ക് കരാറിന്റെ ഭാഗമായി കൈമാറും, നിലവിൽ രാജ്യത്തിന്റെ ആവശ്യകതക്ക് അനുസരിച്ച് വാക്‌സിൻ ഡോസുകൾ ലഭ്യമാണ്’, ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസും, പ്രതിരോധ, ആരോഗ്യ മന്ത്രാലങ്ങളും സംയുക്‌തമായി ഇറക്കിയ കുറിപ്പിൽ പറയുന്നു.
പലസ്‌തീൻ അതോറിറ്റി ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ കരാർ സ്‌ഥിരീകരിച്ചു. ആഗസ്‌റ്റ് മാസമോ അല്ലെങ്കിൽ സെപ്റ്റംബറിലോ രാജ്യത്തിന് മുൻകൂട്ടി ഓർഡർ ചെയ്‌ത ഫൈസറിന്റെ വാക്‌സിൻ ഡോസുകൾ ലഭിക്കുമെന്നാണ് കരുതുന്നത്. അതിന് ശേഷം ഇസ്രയേലിൽ നിന്ന് താൽക്കാലികമായി വാങ്ങുന്ന അത്രയും തന്നെ വാക്‌സിൻ ഡോസുകൾ പലസ്‌തീൻ അവർക്ക് തിരിച്ചു നൽകും എന്നാണ് ആരോഗ്യ മന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
Read Also: യുഎപിഎ കേസ്; വിദ്യാർഥികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി