കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്‌ഥരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, സിടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. കേരള പോലീസിലെ ഉദ്യോഗസ്‌ഥരായിരുന്ന എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാദത്ത്, മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്‌ടറായ ആര്‍ബി ശ്രീകുമാര്‍, റിട്ടയേര്‍ഡ് ഐബി ഉദ്യോഗസ്‌ഥന്‍ പിഎസ് ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് സിബിഐയുടെ ആവശ്യം.
പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നും നാല് പേരെയും കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി നൽകണം എന്നുമാണ് സിബിഐ ഹരജിയിൽ ആവശ്യപ്പെട്ടത്. നമ്പി നാരായണന് എതിരായ ഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് ആര്‍ബി ശ്രീകുമാര്‍. എസ് വിജയന്‍ ഒന്നാം പ്രതിയും, തമ്പി എസ് ദുര്‍ഗാദത്ത് രണ്ടാം പ്രതിയും, പിഎസ് ജയപ്രകാശ് പതിനൊന്നാം പ്രതിയുമാണ്. പ്രതികള്‍ ജാമ്യത്തില്‍ കഴിയുന്നത് അന്വേഷണത്തിന്റെ വേഗതയെ ബാധിക്കുമെന്നും ദേശീയ പ്രാധാന്യമുള്ള കേസിലെ വസ്‌തുതകള്‍ കണ്ടെത്താന്‍ പ്രതികളെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും സിബിഐ വ്യക്‌തമാക്കി.
Read also: പിവി അൻവറിനെതിരായ പരാതി; രേഖകൾ ഹാജരാക്കാനുള്ള സമയം നീട്ടി