മഞ്ചേശ്വരം∙ ഹൊസങ്കടി ജ്വല്ലറി കവർച്ചാ കേസ് പ്രതികളെ തേടിയുള്ള അന്വേഷണം കർണാടക പൊലീസ് ഊർജിതമാക്കി. പ്രതികളെന്ന് കരുതുന്നവരുടെ വീടുകളിൽ കഴിഞ്ഞ ദിവസം തന്നെ മംഗളൂരു പൊലീസ് പരിശോധന നടത്തിയെങ്കിലും ആരും സ്‌ഥലത്ത് ഉണ്ടായിരുന്നില്ല. സൂറത്‌കലിൽ നിന്ന് വണ്ടി വാടകക്കെടുത്താണ് കവർച്ച നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഘത്തിലെ രണ്ട് പേർ സ്‌ഥിരം കുറ്റവാളികളാണ്.
മറ്റുള്ളവരും ഇവരുടെ സംഘത്തിൽ ഉള്ളവർ തന്നെയെന്ന നിഗമനത്തിലാണ് പോലീസ് . കവർച്ച മുതലിന്റെ പകുതിയോളം പ്രതികൾ ഉപേക്ഷിച്ച് പോയതിന്റെ കാരണവും പോലീസ് അന്വേഷിക്കുന്നുണ്ട്. വാഹനം ഉപേക്ഷിച്ച ശേഷം സംഘാംഗങ്ങൾ പലവഴിക്ക് കടന്നുകളഞ്ഞെന്നാണ് പോലീസിന്റെ നിഗമനം. വാഹനവും തൊണ്ടിമുതലും മംഗളൂരു പോലീസിന്റെ കസ്‌റ്റഡിയിലാണ്.
കഴിഞ്ഞ തിങ്കളാഴ്‌ച പുലർച്ചെയോടെ ആയിരുന്നു സംഭവം. ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയിൽ നിന്ന് 15 കിലോഗ്രാം വെള്ളി, നാലര ലക്ഷം രൂപ, വാച്ചുകൾ എന്നിവയാണ് ഏഴംഗ സംഘം കവർന്നത്. കാറിലെത്തിയ മോഷണ സംഘം സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം ജ്വല്ലറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു. സാരമായി പരുക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ കുമ്പള സ്വദേശി അബ്‌ദുള്ള മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
മോഷണമുതലിന്റെ പകുതിയോളം വാഹനപരിശോധനയിലൂടെ പോലീസ് വീണ്ടെടുത്തെങ്കിലും പ്രതികൾ അതിവിദഗ്‌ധമായി രക്ഷപെട്ടു. പ്രതികൾ സഞ്ചരിച്ച കാറിൽ നിന്ന് ഏഴ് കിലോയോളം വെള്ളിയും രണ്ട് ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിരുന്നു.
Also Read: സംസ്‌ഥാനത്ത് മൂന്നാഴ്‌ച വളരെ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി; കേന്ദ്ര സംഘം നാളെയെത്തും