കൊച്ചി: ജസ്‌റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്‌ണൻ (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 3.15ഓടെയാണ് അന്ത്യം. കാൻസർ രോഗബാധിതനായി ഏറെക്കാലമായി ചികിൽസയിലായിരുന്നു. കേരള ഹൈക്കോടതിയിൽ 12 വർഷം ജഡിജിയായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ആയാണ് വിരമിച്ചത്.
ഛത്തീസ്‌ഗഡ്, തെലങ്കാന, ആന്ധ്ര ഹൈക്കോടതികളിൽ ചീഫ് ജസ്‌റ്റിസും, തെലങ്കാനയ്‌ക്ക് പ്രത്യേക ഹൈക്കോടതി രൂപീകരിച്ചപ്പോൾ ആദ്യ ചീഫ് ജസ്‌റ്റിസും ആയിരുന്നു. 1983ൽ അഭിഭാഷകനായി. 2004 ഒക്‌ടോബർ 14ന് ആണ് കേരള ഹൈക്കോടതിയിൽ ജഡ്‌ജിയായത്. രണ്ടു തവണ ആക്‌ടിങ് ചീഫ് ജസ്‌റ്റിസായി. കേരള ലീഗൽ സർവീസസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാനായിരുന്നു.
സംസ്‌ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിലും മുതിർന്ന പൗരൻമാരുടെ പ്രശ്‌നങ്ങളിലും ദേവസ്വം വിഷയങ്ങളിലും ശ്രദ്ധേയമായ ഇടപെടൽ നടത്തിയിരുന്നു. ഏറ്റവും ഒടുവിൽ സർക്കാരിന്റെ ബഫർസോൺ വിദഗ്‌ധ സമിതിയുടെ ചെയർമാനായും പ്രവർത്തിച്ചു. കൊല്ലം ജില്ലയിലെ പ്രമുഖ അഭിഭാഷകരായ ഭാസ്‌കരൻ നായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനാണ്.
Most Read: എലത്തൂർ ട്രെയിൻ ആക്രമണം; നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു