കോഴിക്കോട്: ഏലത്തൂരിൽ വെച്ച് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ തീയിട്ട അക്രമിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്. പ്രതിയെ കുറിച്ച് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അക്രമിയെന്ന് സംശയിക്കുന്നയാൾ ട്രെയിൻ നിർത്തിയ ശേഷം റോഡിലേക്ക് ഇറങ്ങുന്നതും തയ്യാറായി നിന്ന ഒരു ബൈക്കിലേക്ക് കയറി പോകുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. നേരത്തെ തന്നെ ഇയാളെ കാത്ത് ബൈക്കവിടെ ഉണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്‌തമാകുന്നത്.
അന്വേഷണത്തിൽ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയുടേതാണ് വാഹനമെന്ന് സ്‌ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്. ചുവന്ന ഷർട്ടും തൊപ്പിയും വെച്ചയാളാണ് ആക്രമണം നടത്തിയതെന്ന് നേരത്തെ ദൃക്‌സാക്ഷികൾ പോലീസിന് മൊഴി നൽകിയിരുന്നു. അതിനിടെ, എലത്തൂർ റെയിൽവെ സ്‌റ്റേഷന് സമീപം ട്രാക്കിൽ അക്രമിയുടെ ബാഗ് കണ്ടെത്തി. ബാഗിൽ അര കുപ്പിയോളം പെട്രോളിന് സമാനമായ വസ്‌തുവും ലഘുലേഖകളും മൊബൈൽ ഫോണും വസ്‌ത്രങ്ങളും അടങ്ങിയിട്ടുണ്ട്.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എലത്തൂർ സ്‌റ്റേഷൻ വിട്ടു മുന്നോട്ട് നീങ്ങിയതോടെ കേരളത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ട്രയിനിലെ ഡി2 കോച്ചിൽ നിന്ന് ഡിവിഷൻ കോച്ചിലേക്ക് രണ്ടുകുപ്പി പെട്രോളുമായി അക്രമിയെത്തി. കോച്ചിൽ തിരക്ക് കുറവായിരുന്നു. അക്രമി എല്ലാവരുടെയും ദേഹത്തേക്ക് പെട്രോൾ ഒഴിച്ച ശേഷം പെട്ടെന്ന് തന്നെ തീ ഇടുകയായിരുന്നു. ഇതോടെ നിലവിളിച്ച യാത്രക്കാർ ചങ്ങല വലിച്ചു ട്രെയിൻ നിർത്തിച്ചെങ്കിലും ഡിവിഷൻ കോച്ച് വന്നുനിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു.
ഇതോടെ ആർക്കും പുറത്തിറങ്ങാൻ സാധിച്ചില്ല. അക്രമി അപ്പോഴക്കും ഓടി മറിഞ്ഞു. പരിഭ്രാന്തരായ യാത്രക്കാർ ട്രെയിനിന്റെ പിൻഭാഗത്തേക്ക് ഓടി. ഇതോടെ നിർത്തിയ ട്രെയിൻ വീണ്ടും മുന്നോട്ട് എടുത്തു റോഡിന് സമീപം നിർത്തിയാണ് ആംബുലൻസിലേക്ക് പൊള്ളലേറ്റവരെ മാറ്റിയത്. ഒമ്പത് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ ഇന്ന് പുലർച്ചെ റെയിൽവേ ട്രാക്കിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
കണ്ണൂർ മട്ടന്നൂർ സ്വദേശികളായ നൗഫിക്, റഹ്‌മത്ത്, ഇവരുടെ സഹോദരിയുടെ മകൾ രണ്ടുവയസുകാരിയായ സഹറ എന്നിവരുടെ മൃതദേഹമാണ് ട്രാക്കിൽ നിന്ന് ലഭിച്ചത്. ഇവർ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ വേണ്ടി ട്രെയിനിൽ നിന്ന് ചാടിയതാകാമെന്നാണ് നിഗമനം. സംഭവത്തിൽ തീവ്രവാദ സ്‌ക്വാഡ് ഉൾപ്പടെ വിവരശേഖരണം തുടങ്ങി. ഫോറൻസിക് സംഘം ഇന്ന് തന്നെ സ്‌ഥലത്തെത്തി പരിശോധന നടത്തും.
Most Read: കോവിഡ് വ്യാപനം; നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐഎംഎ