കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്നായിരുന്നു കെ സുധാകരന്റെ ആക്ഷേപം. ഒരു സ്വകാര്യ ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കെപിസിസി അധ്യക്ഷൻ വിവാദ പരാമർശം നടത്തിയത്.
‘അയാളെ നിയന്ത്രിക്കാൻ ആരുമില്ല’ എന്നായിരുന്നു സുധാകരന്റെ മറ്റൊരു പരാമർശം. ‘ചങ്ങലയിൽ നിന്നും പൊട്ടിയ പട്ടി എങ്ങനെയാണ് അതു പോലെ നടക്കുകയല്ലേ മുഖ്യമന്ത്രി. അയാളെ നിയന്ത്രിക്കാനും പറഞ്ഞു മനസിലാക്കാനും ആരുമില്ല. തേരാ പാരാ നടക്കുകയാണ്’, എന്നിങ്ങനെ പോകുന്നു മുഖ്യമന്ത്രിക്കെതിരെയുള്ള അധിക്ഷേപം. കെപിസിസി അധ്യക്ഷനെതിരെ ഇതിനോടകം വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
അതേസമയം ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പ്രതികരിച്ചു. തൃക്കാക്കര മണ്ഡലത്തിൽ വന്ന മുഖ്യമന്ത്രിയെ ആക്ഷേപിച്ച നിലപാട് അപലപനീയമാണെന്നും ഉപതിരഞ്ഞെടുപ്പിലെ തോൽവി ഭയന്ന് സമനില തെറ്റിയ നിലയിലാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ഒരു രാഷ്‌ട്രീയ പ്രവർത്തകൻ പോലും ഉപയോഗിക്കാത്ത വാക്കുകളും നടപടിയുമാണ് കെപിസിസി പ്രസിഡണ്ട് നടത്തിയതെന്ന് പറഞ്ഞ അദ്ദേഹം സുധാകരനെതിരെ എഐസിസി നടപടി സ്വീകരിക്കുമോ എന്നും ചോദിച്ചു. രാഷ്‌ട്രീയമായി വിമർശിക്കാം, എന്നാൽ എന്തുപറയാം എന്ന നിലപാടിലേക്ക് കെപിസിസി പ്രസിഡണ്ട് എത്തി. ഇതാണ് കോൺഗ്രസ് എന്ന് ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Most Read: ഗ്യാന്‍വാപി മസ്‌ജിദിലെ ശിവലിംഗം എവിടെയെന്ന് സുപ്രീം കോടതി