തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ മുൻ പ്രസിഡണ്ടും സിപിഐ നേതാവും മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനറുമായ എൻ ഭാസുരാംഗനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ നേതൃത്വം. ഇന്ന് ചേർന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ അറിയിച്ചു. സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇടപെട്ടതോടെയാണ് പാർട്ടി തീരുമാനം ഉണ്ടായത്. നേരത്തെ തന്നെ ഭാസുരാംഗനെ പ്രാഥമിക അംഗത്വത്തിലേക്ക് തരം താഴ്‌ത്തിക്കൊണ്ട് നടപടി സ്വീകരിച്ചിരുന്നുവെന്നും ഇന്ന് കുറച്ചുകൂടി ഗൗരവമായ സാഹചര്യമാണ് ഉള്ളതെന്നും അതിനാലാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നും മാങ്കോട് രാധാകൃഷ്‌ണൻ അറിയിച്ചു.
അതിനിടെ, തട്ടിപ്പ് കേസിൽ ഇഡിയുടെ പരിശോധന 27 മണിക്കൂർ പിന്നിടുകയാണ്. പൂജപ്പുരയിലെ ഭാസുരാംഗന്റെ വീട്ടിലെ പരിശോധനക്ക് ശേഷം കണ്ടലയിലെ വീട്ടിലാണ് പരിശോധന തുടരുന്നത്. ഭാസുരാംഗനിൽ നിന്ന് വിവരങ്ങൾ തേടുകയാണ് ഇഡി. ഇതിനിടെ, തട്ടിപ്പുമായി ബന്ധപ്പെട്ടു ഇഡി ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാസുരാംഗനെ വിദഗ്‌ധ ചികിൽസയ്‌ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ ഇഡി കസ്‌റ്റഡിയിൽ ആണെന്നും സൂചനയുണ്ട്.
അനധികൃതമായി ജീവനക്കാർക്ക് ശമ്പളം നൽകി, മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികൾ വായ്‌പ നൽകി തുടങ്ങിയ ഗുരുതര ക്രമക്കേടുകളിലൂടെ 101 കോടി രൂപയുടെ സാമ്പത്തിക ശോഷണം ബാങ്കിനുണ്ടായെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. 173 കോടി രൂപ നിക്ഷേപകർക്ക് നൽകാനുണ്ട്. 69 കോടി രൂപ മാത്രമാണ് വായ്‌പയിനത്തിൽ കുടിശികയായിട്ടുള്ളത്. സിപിഐ നേതാവ് ഭാസുരാംഗൻ പ്രസിഡണ്ട് ആയിരുന്ന ഭരണസമിതിക്ക് എതിരെയാണ് പരാതി ഉയർന്നത്.
Most Read| ഹൃദയ ഭാഗത്തേക്ക് കടന്ന് ഇസ്രയേൽ സേന; വടക്കൻ ഗാസയിൽ കൂട്ട പലായനം