കൊയിലാണ്ടി: മലബാറിലെ ടൂറിസം മേഖലക്ക് മറ്റൊരു പൊന്‍തൂവലായി കാപ്പാട് ബീച്ചിന് അന്താരാഷ്‌ട്ര അംഗീകാരം. പരിസ്ഥിതി സൗഹാര്‍ദ്ദ ബീച്ചുകള്‍ക്ക് നല്‍കുന്ന ബ്ളൂ ഫ്ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ മേഖലയുടെ വിനോദസഞ്ചാര സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷ കൈവരുകയാണ്.
രാജ്യത്ത് നിന്നും ആകെ 8 തീരങ്ങള്‍ക്കാണ് ഈ അംഗീകാരം ലഭിച്ചത്. നൂറു ശതമാനം വൃത്തിയുള്ള, ശുചിത്വപൂര്‍ണമായ അന്തരീക്ഷമുള്ള ബീച്ചുകള്‍ക്ക് മാത്രമാണ് അംഗീകാരം ലഭിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
കോപ്പന്‍ഹേഗന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എഡ്യൂക്കേഷന്‍ എന്ന സ്ഥാപനമാണ് അംഗീകാരം നല്‍കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് ചേമഞ്ചേരി പഞ്ചായത്തിന് ലഭിച്ചതായാണ് സൂചന. 33 മാനദണ്ഡങ്ങള്‍ പരിഗണിച്ചായിരുന്നു തിരഞ്ഞെടുപ്പ്.
മാലിന്യമുക്‌ത പരിസരം, സഞ്ചരികളുടെ സുരക്ഷ, ശുദ്ധമായ വെള്ളം എന്നിവയാണ് പ്രധാനപ്പെട്ടവ. മുപ്പതോളം വനിതകളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടന്നിരുന്നത്.
കാപ്പാട് ബീച്ച്
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്ക് അടുത്ത് ചേമഞ്ചേരി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ കടല്‍ത്തീരമാണ് കാപ്പാട്. 1498-ല്‍ പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോ ഡ ഗാമ കപ്പലിറങ്ങിയത് ഇവിടെയാണ്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പാറക്കൂട്ടങ്ങളും വിശാലമായ കടല്‍ത്തീരവും ഇവിടുത്തെ സവിശേഷതയാണ്. കോവിഡ് വ്യാപനത്തിന് മുന്‍പ് ദിനം പ്രതി നൂറിലധികം സഞ്ചാരികള്‍ എത്തുന്ന പ്രദേശമായിരുന്നു ഇവിടം.
More Kozhikode News: എടച്ചേരി, നരിപ്പറ്റ വില്ലേജ് ഓഫീസുകള്‍ ഇനി സ്‌മാർട്ടാകും