കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച തീരുമാനങ്ങളിൽ അനിശ്‌ചിതത്വം. നിലവിൽ ഇനിയും ഭൂമി വിട്ടു നൽകാനാവില്ലെന്ന നിലപാടിലാണ് പ്രദേശ വാസികൾ. ഇതിനെതിരെ പ്രദേശ വാസികളുടെ നേതൃത്വത്തിൽ സമരസമിതിയും രൂപീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിനായി മുൻപ് ഒന്നിലേറെ തവണ കിടപ്പാടം ഉപേക്ഷിച്ചവരാണെന്നും ഇനിയും വീട് വിട്ടിറങ്ങാൻ സാധിക്കില്ലെന്നുമാണ് പ്രദേശവാസികളുടെ നിലപാട്.
152.5 ഏക്കർ ഭൂമിയാണ് വിമാനത്താവള വികസനത്തിനായി എയർപോർട് അതോറിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ ടെർമിനലിനായി 137 ഏക്കറും ഇതോടനുബന്ധിച്ചുള്ള പാർക്കിങ്ങിനായി 15.25 ഏക്കറും ഭൂമിയാണ് ആവശ്യം. ഇതിനായി സമീപത്തെ പള്ളിക്കൽ പഞ്ചായത്തിൽ നിന്ന് മാത്രം 137 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. നടപടിയുടെ ഭാഗമായി പഞ്ചായത്തിലെ മൂന്ന് വാർഡുകളിലുള്ള 600 ഓളം കുടുംബങ്ങളുടെ കൈവശ ഭൂമിയാണ് നഷ്‌ടപ്പെടുക.
ഇതിനെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭൂമി വിട്ടു നൽകാൻ കഴിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇനിയും കിടപ്പാടം ഉപേക്ഷിക്കാൻ കഴിയില്ലെന്നും ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച സർക്കാർ തീരുമാനം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു. ഇതിനെതിരെ പ്രത്യക്ഷ സമരം ആരംഭിക്കാനുമാണ് സമര സമിതിയുടെ തീരുമാനം.
Read Also: സംസ്‌ഥാനത്ത് മഴ കനക്കും; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്