കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവർക്കായുള്ള രക്ഷാപ്രവർത്തനം പുലർച്ചെ രണ്ട് മണിയോടെ പൂർത്തിയായതായി റിപ്പോർട്ടുകൾ. ഇതുവരെ പൈലറ്റ് അടക്കമുള്ള 17 പേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ യാത്രക്കാരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും സമീപത്തെ മറ്റ് ആശുപത്രികളിലേക്കും മാറ്റിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. എന്നാൽ ഇതിൽ എത്രപേരുടെ നില ഗുരുതരമാണെന്ന് കൃത്യമായ വിവരങ്ങളില്ലെന്നാണ് സൂചന.
അപകടത്തെതുടർന്ന് വിമാനത്തിന്റെ കോക്ക്‌പിറ്റുൾപ്പെടുന്ന മുൻഭാഗത്തിനും അതിനോട് ചേർന്നുള്ള 5 നിരകളിലായുള്ള ഇരിപ്പിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റൺവേയിൽ നിന്നും താഴേക്ക് പതിച്ച ആഘാതത്തിൽ രണ്ട് ഭാഗങ്ങളായി അടർന്നുവീണെങ്കിലും വിമാനത്തിന് തീപിടിക്കാതിരുന്നതിനാലാണ് വൻദുരന്തം ഒഴിവായത്.
ആകെ വിമാനത്തിലുണ്ടായിരുന്ന 190 പേരിൽ 10 കുട്ടികളും, 174 മുതിർന്നവരും, 4 ജീവനക്കാരും 2 പൈലറ്റുകളും ഉൾപ്പെടുന്നു. ഇതിൽ പൈലറ്റും സഹപൈലറ്റും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മരണപ്പെട്ട മറ്റുള്ളവരുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.
അപകടത്തിന്റെ സാഹചര്യത്തിൽ കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.