കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി. പ്രതികളായ സുനിൽ കുമാറും ബിജോയും ഹൈക്കോടതിയിലും മറ്റ് മൂന്ന് പ്രതികൾ തൃശൂർ സെഷൻസ് കോടതിയിലുമാണ് അപേക്ഷ നൽകിയത്.
ഹൈക്കോടതിയിൽ ഈ മാസം 9നാണ് അപേക്ഷ പരിഗണിക്കുക. അതേസമയം സെഷൻ കോടതി ഇന്ന് തന്നെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവച്ചു. ഈ മാസം അഞ്ചിനാണ് സെഷൻസ് കോടതി ഇനി ജാമ്യാപേക്ഷ പരിഗണിക്കുക.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 2014-20 കാലഘട്ടത്തിലാണ് തട്ടിപ്പ് നടക്കുന്നത്. പണം പിന്‍വലിക്കാന്‍ എത്തുമ്പോള്‍ നിക്ഷേപകര്‍ക്ക് പണം ലഭ്യമായിരുന്നില്ല. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് സംഭവത്തില്‍ ആറ് മുന്‍ ജീവനക്കാര്‍ക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. പലര്‍ക്കും ആവശ്യത്തില്‍ അധികം പണം വായ്‌പയായി നല്‍കിയെന്നും മുന്‍ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നുമാണ് ആരോപണം. കൊടുക്കാവുന്ന പരമാവധി തുക നല്‍കിട്ടുണ്ടെന്നും മിക്കതും ഒരേ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്നുമാണ് വിവരം.
പുതിയ ഭരണ സമിതി മുന്‍കൈ എടുത്താണ് പരാതി നല്‍കിയത്. കേസില്‍ എഫ്ഐആര്‍ ഇട്ടിട്ടതിനെ തുടര്‍ന്നാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്. വായ്‌പാ തട്ടിപ്പിന് പുറമെ വന്‍ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. വ്യാപാര സ്‌ഥാപനങ്ങളിലും കുറി നടത്തിപ്പിലും ക്രമക്കേട് നടത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടെ ബാങ്ക് അഡ്‌മിനിസ്‌ട്രേറ്റര്‍ സ്‌ഥാനത്ത് നിന്ന് എംസി അജിതിനെ മാറ്റിയിരുന്നു. കഴിഞ്ഞ മാസം 30നായിരുന്നു നടപടി. മൂന്നംഗ സമിതിക്കാണ് പകരം ചുമതല. തട്ടിപ്പ് സംബന്ധിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നെങ്കിലും നടപടിയെടുക്കാന്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ തയ്യാറായില്ലെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം ഭരണം കൂടുതല്‍ കാര്യക്ഷമമായി നടത്താനാണ് തീരുമാനമെന്നാണ് ഉത്തരവില്‍ പറയുന്നത്.
Most Read: പെഗാസസിൽ സ്വതന്ത്രാന്വേഷണം വേണം; എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീം കോടതിയിൽ