ന്യൂഡെല്‍ഹി: പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് മാദ്ധ്യമ സ്‌ഥാപനങ്ങളുടെ കൂട്ടായ്‌മയായ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. ഫോണ്‍ ചോര്‍ത്തല്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കണമെന്നും ചാരസോഫ്റ്റ്‌വെയർ കരാര്‍ സംബന്ധിച്ച വിവരങ്ങളും ആരെയൊക്കെ ലക്ഷ്യമിട്ടെന്ന പട്ടികയും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് കോടതി ആവശ്യപ്പെടണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്. വിഷയം കോടതി വ്യാഴാഴ്‌ച പരിഗണിക്കും.
മാദ്ധ്യമ സ്വാതന്ത്ര്യം നിലനില്‍ക്കണമെങ്കില്‍ സര്‍ക്കാരോ ഏജന്‍സികളോ ഇടപെടാതിരിക്കണം. സര്‍ക്കാര്‍ തങ്ങളുടെ അധികാര പരിധി ലംഘിക്കുന്നുണ്ടോ എന്നും ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും അറിയാന്‍ രാജ്യത്തെ പൗരൻമാര്‍ക്ക് അവകാശമുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
പെഗാസസ് ചാരവൃത്തിയില്‍ സുപ്രീം കോടതി ജഡ്ജിയുടെ മോല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകരായ എന്‍ റാം, ശശി കുമാര്‍, രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസ്, അഭിഭാഷകന്‍ എംഎല്‍ ശര്‍മ എന്നിവർ സമർപ്പിച്ച ഹരജികളും കോടതി വ്യാഴാഴ്‌ച പരിഗണിക്കും.
ഇസ്രായേൽ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ എൻഎസ്ഒ വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ് വെയറായ പെഗാസസ് വഴി പ്രമുഖരുടെ ഫോൺ ചോർത്തിയതിൽ സുപ്രീം കോടതി സിറ്റിംഗ് അല്ലെങ്കിൽ വിരമിച്ച സുപ്രീം കോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നാണ് ഹരജിയിലെ ആവശ്യം. രാജ്യത്തെ രാഷ്‌ട്രീയക്കാരും മാദ്ധ്യമ പ്രവർത്തകരും ഉൾപ്പടെയുള്ളവരുടെ ഫോൺ ആണ് ഇത്തരത്തിൽ ചോർത്തിയത്.
അതേസമയം, വിഷയത്തിൽ കേന്ദ്ര സർക്കാരിന് എതിരെ സംയുക്‌ത പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. രാഹുൽ ഗാന്ധി വിളിച്ച യോഗത്തിൽ 14 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു. യോഗ ശേഷം സൈക്കിൾ മാർച്ച് നടത്തിയാണ് പ്രതിപക്ഷ എംപിമാർ പാർലമെന്റിലെത്തിയത്. തൃണമൂൽ കോൺഗ്രസ്, ഇടത് പാർട്ടികൾ, എന്‍സിപി, ശിവസേന, ആര്‍ജെഡി, എസ്‍പി എന്നീ പാർട്ടികളാണ് പ്രതിപക്ഷ ഐക്യം രൂപീകരിക്കാനുള്ള യോഗത്തിൽ പങ്കെടുത്തത്. സമാന്തര പാർലമെന്റ് സംഘടിപ്പിച്ച് പെഗാസസ് ചർച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
Read also: പെഗാസസ്; കേന്ദ്രത്തിന് എതിരെ സംയുക്‌ത പ്രക്ഷോഭവുമായി പ്രതിപക്ഷ പാർട്ടികൾ