ന്യൂഡെൽഹി: പെഗാസസ് വിഷയത്തിൽ കേന്ദ്ര സർക്കാരിന് എതിരെ സംയുക്‌ത പ്രക്ഷോഭത്തിന് പ്രതിപക്ഷ പാർട്ടികൾ. രാഹുൽ ഗാന്ധി വിളിച്ച യോഗത്തിൽ 14 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു. യോഗ ശേഷം സൈക്കിൾ മാർച്ച് നടത്തിയാണ് പ്രതിപക്ഷ എംപിമാർ പാർലമെന്റിലെത്തിയത്. ഫോണ്‍ ചോര്‍ത്തൽ വിഷയത്തിൽ പ്രതിഷേധം തുടരാൻ തന്നെയാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
കോൺസ്‌റ്റിറ്റ്യൂഷൻ ക്ളബിൽ രാഹുൽ ഗാന്ധി നടത്തിയ വിരുന്നിൽ കോൺഗ്രസ് അടക്കമുള്ള 14 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു. തൃണമൂൽ കോൺഗ്രസ് ,ഇടത് പാർട്ടികൾ, എന്‍സിപി, ശിവസേന, ആര്‍ജെഡി, എസ്‍പി എന്നീ പാർട്ടികളാണ് പ്രതിപക്ഷ ഐക്യം രൂപീകരിക്കാനുള്ള യോഗത്തിൽ പങ്കെടുത്തത്. സമാന്തര പാർലമെന്റ് സംഘടിപ്പിച്ച് പെഗാസസ് ചർച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
എന്നാൽ ജെഡിഎസ്, ആംആദ്‌മി പാർട്ടി, ബിഎസ്‌പി എന്നിവർ യോഗത്തില്‍ പങ്കെടുത്തില്ല. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ സർക്കാർ പാർലമെന്റിൽ മറുപടി നൽകുംവരെ പ്രതിഷേധം ശക്‌തമാക്കാനാണ് ഇന്നത്തെ യോഗത്തിൽ ഉണ്ടായ തീരുമാനം.
യോഗശേഷം രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ എംപിമാർ പാർലമെന്റിലേക്ക് സൈക്കിൾ മാർച്ച് നടത്തി. അതേസമയം പെഗാസസ്, കാർഷിക ബില്ലുകൾ എന്നിവ അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുസഭകളും ഇന്നും സ്‌തംഭിച്ചു. എന്നാൽ ഇതിനെതിരെ പ്രധാനമന്ത്രി രംഗത്ത് വന്നു. പാർലമെന്റ് തടസപ്പെടുത്തുക മാത്രമാണ് പ്രതിപക്ഷത്തിന്റെ ജോലിയെന്ന് പ്രധാനമന്ത്രി ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ കുറ്റപ്പെടുത്തി.
Read Also: പ്ളസ് വൺ; തുടർ നടപടിയിലൂടെ മുഴുവൻ വിദ്യാർഥികൾക്കും സീറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി