തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച പ്ളസ് വൺ സീറ്റ് വർധനവിന് ശേഷവും മലപ്പുറം ജില്ലയിൽ 2700 സീറ്റുകൾ തികയാതെ വരുമെന്ന് സമ്മതിച്ച് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. തുടർ നടപടിയിലൂടെ ഉപരിപഠനം ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സീറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.
അതേസമയം സീറ്റല്ല, ബാച്ചാണ് കൂട്ടേണ്ടതെന്നും പ്രശ്‌നം തീർക്കാൻ സർക്കാർ ഒന്നും ചെയ്‌തില്ലെന്നും ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. പ്ളസ് വൺ പ്രവേശനത്തിലെ ആശങ്കകൾ ഉന്നയിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ്. സർക്കാർ പ്രഖ്യാപിച്ച് മാർജിനൽ സീറ്റ് വർധനവിന് ശേഷവും മലബാറിൽ സീറ്റുകൾ കിട്ടാത്ത സ്‌ഥിതിയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ഒരു ലക്ഷത്തിലേറെ പേർക്ക് ഇത്തവണ എസ്എസ്എൽസിക്ക് എ പ്ളസ് കിട്ടി. എല്ലാ വിഷയത്തിനും എ പ്ളസ് കിട്ടിയവർക്ക് പോലും പ്രവേശനം കിട്ടാത്ത സാഹചര്യമാണെന്നും അടിയന്തിര ഇടപടെൽ വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ സംസ്‌ഥാനത്താകെ കുറവ് 2,6481 സീറ്റാണെന്ന് മന്ത്രി മറുപടി നൽകി.
Also Read: മുട്ടിൽ മരംമുറി കേസ്; പ്രതികളെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു