ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതി ജഡ്‌ജിയെ മാറ്റണമെന്ന സർക്കാരിന്റെയും നടിയുടെയും ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് സംസ്‌ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
വിചാരണ കോടതി ജഡ്‌ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും പല പ്രധാന മൊഴികളും രേഖപ്പെടുത്തുന്നില്ലായെന്നും നടി ആരോപിച്ചിരുന്നു. ഇതിനെ തുടർന്ന് കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേസിൽ പ്രതിയായ നടൻ ദിലീപ് മകൾ വഴി പ്രധാന സാക്ഷിയായ മഞ്‌ജു വാര്യരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞത് രേഖപ്പെടുത്താൻ പോലും കോടതി തയാറായില്ല. പ്രതിഭാഗം അഭിഭാഷകൻ അധിക്ഷേപകരമായ രീതിയിൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ കോടതി ഇടപെട്ടില്ലെന്നും നടി ആരോപിച്ചിരുന്നു. നിരവധി അഭിഭാഷകരുടെ മുന്നിലാണ് വിചാരണ നടന്നതെന്നും, അഭിഭാഷകരെ കോടതി നിയന്ത്രിച്ചില്ലെന്നും നടി പരാതിയിൽ പറഞ്ഞിരുന്നു.
എന്നാൽ ആവശ്യങ്ങൾ ഹൈക്കോടതി അംഗീകരിച്ചില്ല. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ വിചാരണ പുനരാരംഭിക്കാൻ ഇരിക്കെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ തന്റെ ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് നൽകിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
Read also: തമിഴകത്തെ അങ്കത്തട്ടിൽ കമലിനൊപ്പം ഒവൈസി; 25 സീറ്റുകളിൽ മൽസരിക്കും