തിരുവനന്തപുരം: കേരളത്തിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടികൾക്ക് സംസ്‌ഥാന സർക്കാർ മനപൂർവം അനുമതി നിഷേധിച്ചതായി ബിജെപി. കോന്നിയിൽ പ്രധാനമന്ത്രിക്ക് ഹെലികോപ്‌ടറിൽ വന്നിറങ്ങാനുള്ള ഹെലിപാഡ് നിർമിക്കുന്നതിൽ ഭരണകൂടം ആശയക്കുഴപ്പം സൃഷ്‌ടിച്ചുവെന്ന് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ആരോപിച്ചു.
തിരുവനന്തപുരത്ത് പരിപാടിക്ക് അനുമതി ചോദിച്ച ഗ്രൗണ്ടുകളിലൊന്നും തന്നെ അനുമതി നൽകാതെ നിഷേധാത്‌മക നിലപാട് സ്വീകരിച്ചതായും ജോർജ് കുര്യൻ ആരോപണം ഉന്നയിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോന്നിയിൽ ഹെലിപാഡ് നിർമിക്കാൻ ബിജെപി പണം നൽകണമെന്ന് ഭരണകൂടം നിർബന്ധം പിടിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിന് സുരക്ഷാവിഷയങ്ങൾ മുൻനിർത്തി പ്രധാനമന്ത്രിക്ക് മാത്രം ചില ഇളവുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്. എന്നാൽ ആ മാനദണ്ഡങ്ങൾ പാലിക്കാനോ പിന്തുടരാനോ സംസ്‌ഥാന സർക്കാർ തയാറായില്ല.
തിരുവനന്തപുരത്ത് പരിപാടി സംഘടിപ്പിക്കാനുള്ള ഗ്രൗണ്ട് ഏതാണെന്ന് നിർണയിക്കുന്നതിൽ ഗുരുതരമായ വീഴ്‌ച വരുത്തി. ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടാണ് ഗ്രീൻഫീൽഡ് സ്‌റ്റേഡിയം അനുവദിച്ചതെന്നും ജോർജ് കുര്യൻ പറഞ്ഞു. ജനാധിപത്യത്തിന് ഭൂഷണമല്ലാത്ത നിലപാടാണ് സംസ്‌ഥാന ഭരണകൂടം സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: പൊരുതാനുറച്ച് ഗോദയിലിറങ്ങിയ അഡ്വ. ടികെ അശോക് കുമാർ മനസുകൾ കീഴടക്കി മുന്നേറുന്നു