കോഴിക്കോട്: കേരളം ഭീകരസംഘടനകളുടെ താവളമാണെന്നും, ഐഎസ് റിക്രൂട്ടിംഗ് കേന്ദ്രമായി കേരളം മാറിയെന്നും ആരോപിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. സ്‌ത്രീകൾക്കും കുട്ടികൾക്കും ഇവിടെ രക്ഷയില്ലെന്നും, പോലീസ് എല്ലാത്തിനും മൂകസാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേസെടുക്കുന്നത് പോലും രാഷ്‌ട്രീയം നോക്കിയാണെന്നും നഡ്ഡ ആരോപണം ഉന്നയിച്ചു. കോഴിക്കോട് മാരാർജി ഭവൻ ഉൽഘാടന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
കൂടാതെ കേരള സർക്കാരിനെതിരെ ആഞ്ഞടിച്ച നഡ്ഡ ആരോഗ്യ രംഗത്ത് ഇപ്പോഴിവിടെ ഉള്ളത് കേരള മോഡൽ അല്ലെന്നും മറിച്ച് വീഴ്‌ചയുടെ മോഡൽ ആണെന്നും ആരോപിച്ചു. രാജ്യത്ത് നിലവിൽ റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ പകുതിയും കേരളത്തിലാണെന്ന് പറഞ്ഞ ജെപി നഡ്ഡ, കേരളത്തിൽ കോവിഡ് വാക്‌സിനേഷൻ വിജയിപ്പിക്കാൻ ബിജെപി നേതാക്കളോട് ആഹ്വാനം ചെയ്യുകയും ചെയ്‌തു.
പ്രധാനമന്ത്രി എല്ലാ സഹായങ്ങളും നൽകിയിട്ടും കേരളത്തിൽ വേണ്ടത്ര വികസനങ്ങൾ നടക്കുന്നില്ലെന്നും നഡ്ഡ ആരോപിച്ചു. സംസ്‌ഥാനത്ത് കേന്ദ്ര പദ്ധതികൾ വേണ്ട രീതിയിൽ നടപ്പാക്കുന്നില്ലെന്നും, നിഷേധാത്‌മക നിലപാടാണ് കേരളം സ്വീകരിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം, സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഉൾപ്പെട്ടുവെന്നത് ലജ്‌ജാകരമാണെന്നും, മുഖ്യമന്ത്രി പോലും ഇത്തരം ആരോപണങ്ങൾ നേരിടേണ്ടി വരുന്നത് നാണക്കേടാണെന്നും ആഞ്ഞടിച്ചു.
Read also: കണ്ണൂരിൽ നോക്കുകൂലി ആവശ്യപ്പെട്ട് കടയുടമകൾക്ക് മർദ്ദനം