മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് അംഗവും 62 കാരനുമായ പള്ളിയാളി മൊയ്‌തീൻകുട്ടിയുടെ വീടും സ്‌ഥലവും ജപ്‌തി ചെയ്‌തുകൊണ്ടുള്ള തഹസിൽദാരുടെ നോട്ടീസാണ് മരവിപ്പിച്ചത്.
ഇന്നലെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മൊയ്‌തീൻകുട്ടിയെ ഒഴിവാക്കിയ വിവരം സർക്കാർ രേഖപ്പെടുത്തിയത്. പോലീസ് ആസ്‌ഥാനത്തു നിന്നും സർക്കാറിലേക്ക് നൽകിയ ലിസ്‌റ്റിൽ മൊയ്‌തീൻകുട്ടിയുടെ പേരുവിവരങ്ങൾ നൽകിയിരുന്നില്ലെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നുണ്ട്.
സബ് രജിസ്‌ട്രാർ ഓഫീസിൽ നിന്നും ഇദ്ദേഹത്തിന്റെ വിശദാംശങ്ങൾ തെറ്റായി ചേർക്കപ്പെട്ടതാണെന്ന് രജിസ്‌ട്രാർ വകുപ്പിൽ നിന്നും അറിയിച്ചെന്നാണ് സത്യവാങ്മൂലത്തിൽ സർക്കാർ വിശദീകരണം.
കേരള മുസ്‌ലിം ജമാഅത്ത് അംഗം എന്നതിനപ്പുറം മറ്റൊരു സംഘടനയുമായും ഇതുവരെ യാതൊരു ബന്ധവും ഇദ്ദേഹത്തിനുണ്ടായിട്ടില്ല. മാത്രവുമല്ല, പിഎഫ്‌ഐയുമായി കടുത്ത വിരോധമുള്ള വ്യക്‌തി കൂടിയാണ് ഇദ്ദേഹം. ഇത്തരമൊരു മനുഷ്യനെ പോപ്പുലർ ഫ്രണ്ട് പോലുള്ള ഒരുസംഘടനയുമായി ബന്ധപ്പെടുത്തി ജപ്‌തിയിലേക്കും മറ്റും നയിച്ചതിൽ വലിയ ജനരോഷത്തിനുള്ള സാധ്യത നിലനിൽക്കെയാണ് സർക്കാരിന്റെ ഇടപെടൽ ഉണ്ടായത്.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ നിയമകാര്യ സമിതിയുടെ നേതൃത്വത്തിൽ, വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഉദ്യോഗസ്‌ഥ മേധാവികൾക്കും സർക്കാരിനും നിവേദനം നൽകിയിരുന്നു. തുടർന്ന് സർക്കാർ തലത്തിൽ നടന്ന ഇടപെടലിന് ഒടുവിലാണ് ഇദ്ദേഹത്തെ ഒഴിവാക്കിയ നടപടി. തന്റെ നിരപരാധിത്വം ഉത്തരവാദപ്പെട്ടവർക്ക് വ്യക്‌തമായതിലും ജപ്‌തി നടപടി ഒഴിവായതിലുമുള്ള സന്തോഷത്തിലാണ് മൊയ്‌തീൻകുട്ടി.
Related: ഇതുമായി ബന്ധപ്പെട്ട മറ്റു രണ്ടുവാർത്തകൾ ഈ ലിങ്കിൽ വായിക്കാം.