പാലക്കാട്: കഞ്ചിക്കോട് സംസ്‌ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് വ്യവസായ മേഖലയില്‍ തുറന്നു. വ്യവസായ വകുപ്പിനു കീഴില്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായ സംസ്‌ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറും (കൃഷി, കാര്‍ഷികക്ഷേമ വകുപ്പ്) മുഖ്യമന്ത്രി പിണറായി വിജയനും സംയുക്തമായി ഉല്‍ഘാടനം നിര്‍വഹിച്ചു. സംസ്‌ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ ഫുഡ്പാര്‍ക്ക് എന്ന വിശേഷണവും ഇതിനുണ്ട്.
എലപ്പുള്ളി, പുതുശ്ശേരി വില്ലേജുകളിലായി 79.42 ഏക്കറിലാണ് പ്രവര്‍ത്തനം. കേന്ദ്രീകൃത സംസ്‌കരണ കേന്ദ്രമാണ് പാലക്കാട്ടേത്. ഇതിന് നാല് പ്രാഥമിക സംസ്‌കരണ കേന്ദ്രങ്ങള്‍ വയനാട് (കല്പറ്റ), മലപ്പുറം (കാക്കഞ്ചേരി), തൃശ്ശൂര്‍ (കൊരട്ടി), എറണാകുളം (മഴുവന്നൂര്‍) എന്നിവിടങ്ങളിലെ കിന്‍ഫ്ര പാര്‍ക്കുകളിലുണ്ട്. പരിസ്ഥിതി സൗഹൃദ ഗ്രീന്‍പാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ച സംസ്‌ഥാനത്തെ ആദ്യ പാര്‍ക്കാണിത്. 120 കോടി ചെലവില്‍ പൂര്‍ത്തികരിച്ച പാര്‍ക്കില്‍ അമ്പതോളം യൂണിറ്റുകളെയാണ് പ്രതീക്ഷിക്കുന്നത്. 39.41 ഏക്കര്‍ ഭൂമി 30 യൂണിറ്റുകള്‍ക്കായി ഇതിനകം അനുവദിച്ചു. മൂന്ന് യൂണിറ്റുകളുടെ പ്രവര്‍ത്തനവും തുടങ്ങി.
വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ഉല്‍ഘാടന ചടങ്ങില്‍ വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷനായി. കേന്ദ്ര സഹമന്ത്രി രമേശ്വര്‍ തെലി, മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി, ഭക്ഷ്യ സംസ്‌കരണ സെക്രട്ടറി പുഷ്‌പ സുബ്രമണ്യം , വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, കിന്‍ഫ്ര മാനേജിങ് ഡയറക്‌ടർ സന്തോഷ് കോശി തോമസ് തുടങ്ങിയ ജനപ്രതിനിധികള്‍ പങ്കെടുത്തു.
Malabar News: മലബാറിലെ ആറു ജില്ലകളിലും നിരോധനാജ്ഞ നിലവിൽ വന്നു; നിബന്ധനകൾ അറിഞ്ഞിരിക്കുക